കോഴിക്കോട് മേപ്പയൂരില്‍ വിദ്യാര്‍ഥിയെ പൊലീസ് ബലമായി വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടിയാണെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും പൊലീസ് വാനില്‍വച്ച് മര്‍ദിച്ചതായും വിദ്യാര്‍ഥി മനോരമ ന്യൂസിനോട്. പൊലീസ് പിടിവലിയില്‍ കുട്ടിക്ക് പരുക്കേറ്റു.
ക്വാറി ഖനനത്തിനെതിരെയുള്ള സമരം കാണാനെത്തിയതായിരുന്നു പതിനഞ്ചുകാരന്‍. ബൂട്ടിട്ട് ചവിട്ടുകയും ലാത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നും വിദ്യാര്‍ഥി പറഞ്ഞു. പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. ക്രൂരമായാണ് വാനില്‍വച്ച് കുട്ടിയോട് പെരുമാറിയതെന്ന് സമരസമിതിയംഗം ഉണ്ണി പറഞ്ഞു.
എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥിയാണെന്ന് കൂടി നിൽക്കുന്നവർ പറഞ്ഞിട്ടും പോലീസ് കേട്ടില്ലെന്ന് കുട്ടിയുടെ പിതാവ് നൗഷാദ്. വൈകുന്നേരം ആണ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതെന്നും പിതാവ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.