ജയിലുകൾ വഴി ലഹരി ഒഴുകുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിയ്യൂർ സബ് ജയിലിലെ മുൻ വിചാരണ തടവുകാരൻ. കഞ്ചാവും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎ അടക്കം ജയിലിനുള്ളിൽ സുലഭം. ലഹരിക്കടത്ത് പച്ചക്കറി വാഹനങ്ങളുടെ മറവിലെന്നും തൃശൂർ വിയ്യൂർ സബ് ജയിലിലെ അനുഭവം വിവരിച്ച് മുൻ തടവുകാരൻ മനോരമ ന്യൂസിനോട്.
ലഹരിക്കേസിൽ അകത്തായാൽ മാനസാന്തരം വന്ന് നല്ല കുഞ്ഞാകുമെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ജയിലിന് ഉള്ളിൽ കഞ്ചാവും ഹാഷിഷും എംഡിഎംഎ അടക്കം സുലഭമാണെന്നാണ് വിയ്യൂർ ജയിലിലെ മുൻ വിചാരണ തടവുകാരനായ ജീമോൻ വെളിപ്പെടുത്തുന്നത്. പുതുതായി ജയിലിൽ എത്തുന്നവർ അടക്കം പല ആളുകളിൽ നിന്നായി ജയിലിലേക്ക് എത്തുന്നത് കിലോ കണക്കിന് ലഹരിയാണെന്ന് ജീമോൻ പറയുന്നു. പെട്ടി അടിക്കുക എന്ന രഹസ്യ കോഡ് ഉപയോഗിച്ച് ആണ് കഞ്ചാവ് അടക്കം മലദ്വാരങ്ങളിലൂടെ കടത്തുന്നത്.
ഇതിനായി ജയിലിലെ ഫോൺ വഴി ബന്ധുക്കളെ ഇടപെടുത്തി നീക്കുപോക്കുകൾ നടത്തും. ലഹരിക്കെതിരായ പോരാട്ടം ശക്തമാണെന്ന് സർക്കാർ വാദിക്കുമ്പോഴാണ് ജയിലിന് ഉള്ളിൽ തന്നെ ഇത്തരം വലിയ ലഹരി ഇടപാടുകൾ നടക്കുന്നത്.