ഒറ്റമൂലി മരുന്നിന്‍റെ രഹസ്യം കൈക്കലാക്കുന്നതിനായി മൈസൂരുവിലെ പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കുറ്റക്കാര്‍. ഒന്നാംപ്രതി ഷൈബിന്‍, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കുറ്റക്കാരെന്ന് മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചത്. മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. മൃതദേഹമോ മൃതദേഹാവശിഷ്ടമോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധനാഫലങ്ങളാണ് കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് തെളിയിച്ചത്. ശിക്ഷ മറ്റന്നാള്‍ വിധിക്കും.
ഷൈബിന്‍ അഷ്റഫ് ഉപയോഗിച്ച കാറില്‍ നിന്നും ലഭിച്ച മുടി ഷാബ ഷെരീഫിന്‍റേതാണെന്ന ഡിഎന്‍എ പരിശോധന ഫലമാണ് കേസിന് ബലം നല്‍കിയത്. മാപ്പുസാക്ഷിയായ കേസിലെ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി. കേസിൽ 15 പ്രതികളാണുള്ളത്. പിടികിട്ടാൻ ബാക്കിയുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്