അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.ബാബു എംഎല്‍എയ്ക്കെതിരെ ഇഡി കുറ്റപത്രം. വിജിലന്‍സ് കേസിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം. 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
2007 ജൂലൈ ഒന്ന്, 2016 ജനുവരി 25 കാലഘട്ടത്തിൽ കെ.ബാബു വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിനെ തുടർന്നാണ് ഇ.ഡിയും നിയമനടപടി തുടങ്ങിയത്. 2016 ഓഗസ്റ്റ് 31നാണു വിജിലൻസ് ബാബുവിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. നിയമവിരുദ്ധമായി നേടിയ പണം ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇ.ഡിയുടെ ആരോപണം.
കേസിൽ 2020 ജനുവരി 22നാണ് ഇ.ഡി. മുൻമന്ത്രി ബാബുവിന്റെ മൊഴിരേഖപ്പെടുത്തിയത്. നൂറ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു വിജിലൻസ് സമർപ്പിച്ച എഫ്ഐആറിലുണ്ടായിരുന്നത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ അത് 25 ലക്ഷം രൂപയായി കുറഞ്ഞു.
ജനപ്രതിനിധിയെന്ന എന്ന നിലയിൽ പലപ്പോഴായി സർക്കാരിൽ നിന്നു കൈപ്പറ്റിയ 40 ലക്ഷം രൂപ വിജിലൻസ് പരിഗണിച്ചില്ലെന്നും ഇ.ഡിയെ ബാബു അറിയിച്ചിരുന്നു. എന്നാൽ വിജിലൻസ് കണ്ടെത്തിയ 25.82 ലക്ഷം രൂപയ്ക്കു തുല്യമായ സ്വത്തു കണ്ടുകെട്ടുന്ന നടപടിയിലേക്ക് ഇ.ഡി. കടക്കുകയായിരുന്നു.