മലയാളികളായ രണ്ടു ബേക്കറി ഉടമകളെ കോയമ്പത്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരാണ് മരിച്ചത്. ഇവരിലൊരാളെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.
കോയമ്പത്തൂരിലെ വിശ്വനാഥപുരത്തെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്. മഹേഷും ജയരാജും അവിവാഹിതരാണ്. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സമയമേറെയായിട്ടും ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികൾ അന്വേഷിച്ചെത്തുകയായിരുന്നു. ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടിൽ അന്വേഷിച്ചെത്തിയ സമീപവാസികളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തുടിയല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.