പതിനാലുകാരനും പതിനഞ്ചുകാരനും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍, കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് സിഡബ്ല്യൂസിക്ക് മുമ്പിൽ ഹാജരാക്കാന്‍ നിര്‍ദേശം.
ആൺകുട്ടികളെ ചോദ്യം ചെയ്തതിന് ശേഷമാകും കൂടുതൽ നടപടികളിലേക്ക് കടക്കുക.. സിഡബ്ല്യൂസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍ നടപടി സ്വീകരിക്കും. 15കാരിയെ പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത് 11കാരനാണെന്നത് ഞെട്ടിക്കുന്ന വിവരമാണ്.
കോഴിക്കോട് നല്ലളത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പതിനഞ്ച് വയസുള്ള പെൺകുട്ടിയെയാണ് അയല്‍വാസികളായ ആണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്തത്. അയൽവാസിയും സമപ്രായക്കാരുമായ രണ്ട് കുട്ടികൾ ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്നും, മറ്റൊരു 11കാരൻ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി തുറന്നു പറഞ്ഞത്.
അവിചാരിതമായി ഫോണിലെ പീഡന ദൃശ്യങ്ങൾ കാണാനിടയായ മറ്റൊരു ബന്ധുവാണ് കുട്ടിയുടെ കുടുംബത്തെ ഇക്കാര്യം ധരിപ്പിച്ചത്. അങ്ങനെയാണ് ഈ പതിനഞ്ചുകാരിയെ കൗൺസിലിംഗിന് എത്തിക്കാൻ തീരുമാനിച്ചതും പീഡന വിവരം പുറത്തറിയുന്നതും.ഒരാഴ്ച മുൻപ് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ ബന്ധുക്കളും, അധ്യാപകരും തന്നെയാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ വിവരം അറിയിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ ഉപദ്രവിച്ച വിദ്യാർഥികളെയും, അത് മൊബൈലിൽ പകർത്തിയ വിദ്യാർഥിയെയും പ്രതികളാക്കി നല്ലളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് വിദ്യാർത്ഥികളെയും ചൊവ്വാഴ്ച സി.ഡബ്ലിയു.സിക്ക് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഇതിനായി നോട്ടിസ് നൽകിയിരിക്കുകയാണ്.