ഏറ്റുമാനൂർ നീറിക്കാട് മക്കളേയുംകൊണ്ട് പുഴയില്‍ ചാടി ജീവനൊടുക്കിയ ജിസ്മോള്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനം. ശാരീരികമായും മാനസികമായും ജിസ്മോളെ ഭര്‍ത്താവ് ജിമ്മിയും സഹോദരിയും അമ്മായിയമ്മയും ഉപദ്രവിക്കുമായിരുന്നെന്ന് സഹോദരന്‍ ജിറ്റു പറയുന്നു. കിട്ടിയ സ്ത്രീധനം പോരെന്നും എന്റെ പെണ്‍മക്കളെ വലിയ സ്ത്രീധനം നല്‍കിയാണ് കെട്ടിച്ചയച്ചതെന്നും അമ്മായിയമ്മ പറയുമായിരുന്നു. ജിമ്മിയുടെ മൂത്ത സഹോദരി ഭര്‍തൃവീട്ടിലേക്ക് പോവാതെ ആ വീട്ടില്‍ തന്നെ തുടര്‍ന്ന് ജിസ്മോളെ പലതരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. കുടുംബം ഇല്ലാതാവാതിരിക്കാന്‍ എല്ലാം സഹിച്ച് ആ വീട്ടില്‍ തുടരുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
ജിസ്മോളുടെ ഫോണും വക്കീല്‍ ഓഫീസിലുളള ലാപ്ടോപും വിശദമായി പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ജിസ്മോള്‍ കറുത്തിട്ടാണെന്നും പറഞ്ഞും ഇവര്‍ ജിസ്മോളെ ഉപദ്രവിച്ചു. വിവാഹ ജീവിതത്തിലെ പ്രതിസന്ധി സംബന്ധിച്ച് ജിസ്മോൾ 2020ൽ ഷെയർ ചെയ്ത ഫേസ്ബുക്ക് പോസ്റ്റും ഇതോടൊപ്പം ചർച്ചയാവുകയാണ്.
‘പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാണ്.2020 സെപ്റ്റംബർ 25 ന് അഡ്വ ജിസ്മോൾ ഫെയ്സ് ബുക്കിൽ പങ്കുവെച്ചതാണ് ഈ കുറിപ്പ്. 2019-ൽ ആയിരുന്നു ജിസ്‌മോളുടെ വിവാഹം. വിവാഹത്തിന്റെ തുടക്കകാലം മുതൽ തന്നെ കടുത്ത മാനസിക ശാരീരിക പീഡനങ്ങളിലൂടെയാണ് ജിസ്‌മോൾ കടന്നുപോയതെന്ന കുടുംബത്തിന്റെ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിലുള്ള കുത്തുവാക്കുകളായിരുന്നു ഏറെയും. ഇതിനിടെ ജിസ് മോളെ പലവട്ടം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചതായും സഹോദരൻ ജിറ്റു പറയുന്നുണ്ട്.
ജിസ്മോളുടെ പിതാവ് പി കെ തോമസും സഹോദരൻ ജിറ്റുവുമാണ് ഏറ്റുമാനൂർ സ്റ്റേഷനിൽ മൊഴി നൽകിയത്. ഭർത്താവ് ജിമ്മിക്കും ജിമ്മിയുടെ അമ്മയ്ക്കും സഹോദരിക്കും എതിരെയാണ് പരാതി. സംസ്കാരത്തിന് ശേഷം മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബം പരാതി നൽകും.ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് പാലാ മുത്തോലിയിലെ ജിസ്മോളുടെ ഇടവക പള്ളിയിലാണ് സംസ്കാരം .