കെഎസ്.യു ക്യാംപിലെ കൂട്ടത്തല്ല് കെ.പി.സി.സി അന്വേഷണസമിതിക്കെതിരെ പരാതി. അന്വേഷണസമിതി റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപിച്ച് കെ.എസ്.യു നേതൃത്വത്തിന്റെ പരാതി. കെ.പി.സി.സി അന്വേഷണകമ്മിഷൻ അച്ചടക്കലംഘനം കാണിച്ചെന്ന് സംസ്ഥാന കൺവീനർ ജെസ്വിൻ റോയ് കെ.പി.സി.സി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ പരാതിയിൽ പറയുന്നു. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ സംഘടനാമര്യാദ പാലിച്ചില്ലെന്നത് ഉൾപ്പെടെ ഗുരുതര ആക്ഷേപങ്ങളാണ് കമ്മിഷന്റെ റിപ്പോർട്ടിലുള്ളത്. അന്വേഷണകമ്മിഷനെതിരെ കെ.എസ്.യു നേതൃത്വം നിലയുറപ്പിച്ചതോടെ കെ.പി.സി.സി - കെ.എസ്.യു പരസ്യപോരിലേക്ക് എത്തുകയാണ് കാര്യങ്ങൾ.
നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ 3 ദിവസമായി നടന്ന ക്യാംപിന്റെ രണ്ടാം ദിവസം രാത്രിയാണ് സംഘർഷം ഉടലെടുത്തത്. പത്തരയോടെ ഡിജെ പാർട്ടിയുടെ ഭാഗമായി നാടൻ പാട്ട് നടക്കവേ, പ്രവർത്തകർ നൃത്തം ചെയ്യുന്നതിനിടെ അഭിജിത്തും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അൽ അമീനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ക്യാംപ് അംഗങ്ങൾ ചേരിതിരിഞ്ഞു തമ്മിലടിച്ചു. സംഘർഷത്തിനിടെ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനാല ചില്ല് കൈ കൊണ്ട് ഇടിച്ചു തകർത്തതിനെ തുടർന്നാണ് സുജിത്തിന് പരുക്കേറ്റത്. ക്യാംപ് അംഗങ്ങളിൽ പലരും മദ്യപിച്ചിരുന്നതായി ഇരു വിഭാഗവും ആരോപിച്ചു.
ക്യാംപ് നടത്തുന്ന കാര്യം കെപിസിസിയുമായി ആലോചിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കിൽ ക്യാംപ് ഡയറക്ടറെ നിയോഗിക്കുമായിരുന്നു. കെപിസിസി പ്രസിഡന്റിനെ ക്യാംപിലേക്ക് ക്ഷണിച്ചുമില്ല.കെപിസിസി സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി എന്നിവരാണ് അന്വേഷണം നടത്തിയത്. നസീർ നെയ്യാറിലെ ക്യാംപിൽ സംസ്ഥാന കമ്മിറ്റിയോഗം വിളിച്ച് തെളിവെടുപ്പു നടത്തി.