ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയത് നിഷേധിക്കാതെ ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍. അജിത് കുമാര്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നതായും നിഷേധിക്കുന്നില്ലെന്നും ജയകുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഇൗ കാര്യങ്ങളൊക്കെ എങ്ങിെനയാണ് തിരഞ്ഞെടുപ്പിനെ ബാധിക്കുകയെന്നും ജയകുമാര്‍ ചോദിക്കുന്നു. കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുക്കിയ ആര്‍എസ്എസ് നേതാവിന്‍റെ ആദ്യ പ്രതികരണമാണിത്.
എം.ആര്‍ അജിത് കുമാര്‍ ദത്താത്രേയ ഹൊസബാളെയെ കണ്ടുവെന്ന വിവാദം പുറത്തുവന്നപ്പോള്‍ ആര്‍എസ്എസിന്‍റെ കേരളത്തിലെ നേതൃത്വം നിഷേധിക്കുകയാണ് ചെയ്തത്. കൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്നായിരുന്നു ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍ ഈശ്വരന്‍ പ്രതികരിച്ചത്. എന്നാല്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന് അജിത് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സഹപാഠിയുടെ ഒപ്പമാണ് പോയതെന്നും സ്വകാര്യസന്ദര്‍ശനമായിരുന്നുവെന്നും അജിത് കുമാര്‍ വിശദീകരിച്ചു. ആര്‍എസ്എസ് പ്രചാരകനും വിജ്ഞാനഭാരതിയുടെ ചുമതലക്കാരനുമായ എ ജയകുമാറാണ് കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുക്കിയത്. ജയകുമാറും അജിത് കുമാറും സുഹൃത്തും സഹപാഠികളുമാണ്. ഇക്കാര്യം ജയകുമാര്‍ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. ഒപ്പം കൂടിക്കാഴ്ച്ച നടന്നുവെന്നത് നിഷേധിച്ച ആര്‍എസ്എസ് നേതൃത്വത്തിന്‍റെ മുന്‍നിലപാട് തള്ളുന്നതാണ് ജയകുമാറിന്‍റെ പ്രതികരണം.
ആര്‍എസ്എസ് നേതാവ്സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അടക്കം ഭരണരംഗത്തെയും സമൂഹത്തിലെയും പ്രമുഖരെ ആര്‍എസ്എസുമായി അടുപ്പിക്കുന്ന ദൗത്യത്തിന്‍റെ ഭാഗമായി ജയകുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം കൈമനം സ്വദേശിയായ ജയകുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണ്. കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന് പറയുമ്പോഴും സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന ഇടത് മുന്നണി സര്‍ക്കാരിന് കീഴില്‍ ക്രമസമാധാനപാലനത്തിന്‍റെ ചുമതലയുള്ള എഡിജിപി ആര്‍എസ്എസിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായി എന്ത് ആശയവിനിമയം നടത്തി എന്നത് നിര്‍ണായകമാണ്.