രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥി നിർണയം പാർട്ടി പുനഃപരിശോധിക്കണമെന്നും പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് താൻ മുന്നോട്ടുവന്നതെന്നും പത്രസമ്മേളനത്തില്‍ പി. സരിൻ വ്യക്തമാക്കി.സ്ഥാനാർഥി ആകാത്തതുകൊണ്ടല്ല താൻ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇപ്പോഴത്തെ സ്ഥാനാർഥിയെ നിർണയിച്ചത് എങ്ങനെയാണ്? പാലക്കാട്ട് ഒരാളുടെ താല്പര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. തെറ്റുപറ്റിയെങ്കിൽ തിരുത്തണം. എന്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല രാഹുൽ ഗാന്ധിയായിരിക്കും ’ –സരിന്‍ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവർക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാർഥിയാക്കാൻ എന്തുകൊണ്ടാണ് പാർട്ടിക്ക് സാധിക്കാത്തതെന്നും സരിന്‍ ചോദിക്കുന്നു. അതേസമയം പി.സരിന്‍റെ ആരോപണത്തിന് മറുപടിയില്ലെന്നും സരിന്‍ തന്‍റെ സുഹൃത്താണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.