ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ കോൺഗ്രസ് നേതൃയോഗം ചേലക്കരയിൽ രാവിലെ ചേരും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ അടക്കം പങ്കെടുക്കും. രമ്യാ ഹരിദാസിനെ സ്ഥാനാർഥിയായി ആദ്യമേ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ചുവടു മുന്നിലെത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപനച്ചുമതല മുൻ എംഎൽഎ അനിൽ അക്കരയ്ക്ക് നൽകിയേക്കും. കോൺഗ്രസ് നേതാവ് എൻ.കെ സുധീറിനെ പി.വി അൻവർ സ്ഥാനാർഥിയാക്കാൻ നടത്തുന്ന നീക്കമാണ് പാർട്ടിക്ക് മുന്നിലെ പുതിയ വെല്ലുവിളി.
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കിയ പി സരിനുമായി പി.വി അൻവർ എംഎൽഎ കൂടിക്കാഴ്ച്ച നടത്തി. തിരുവില്വാമലയിൽ സരിന്റെ ബന്ധു വീട്ടിൽവച്ച് ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച്ച. അൻവർ സരിനെ കാണാനെത്തിയ ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു.
ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ സുധീറിനെ മൽസരിപ്പിക്കാനും അൻവർ നീക്കം നടത്തുന്നുണ്ട്. സുധീറിനെ തൃശൂരിലെ വസതിയിലെത്തി അൻവർ കണ്ടു. ചേലക്കരയിൽ സ്ഥാനാർഥികളായി കോൺഗ്രസ് പരിഗണിച്ചവരിൽ സുധീറിന്റെ പേരുമുണ്ടായിരുന്നു. 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് സുധീർ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചിരുന്നു.