സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ മുൻ അംഗവുമായ അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഎം  ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഷുക്കൂറിനെ പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് ഷൂക്കൂർ പാർട്ടി വിടുകയാണെന്ന തീരുമാനം അറിയിച്ചത്. അബ്ദുൾ ഷുക്കൂർ നിലപാട് പറഞ്ഞാൽ കോൺഗ്രസ് അനുകൂല സമീപനം സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

മണലാഞ്ചേരിയിൽ നിർണായ സ്വാധീനമുള്ള നേതാവാണ് ഷുക്കൂർ, പാർട്ടിയിൽ വിവിധ ചുമതല വഹിച്ച ഷുക്കൂർ സിപിഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ പ്രതികരണങ്ങളിലാണ് പാർട്ടി വിടാൻ തീരുമാനം എടുത്തത്. പി സരിന്റെ പ്രചാരണത്തിൽ  സജീവമല്ലെന്നായിരുന്നു ഷൂക്കൂറിനെതിരെ സുരേഷ് ബാബു ആക്ഷേപം ഉന്നയിച്ചത്. ഇതെത്തുടർന്ന് അബ്ദുൾ ഷുക്കൂർ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്നാലെയാണ് പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. Also Read: എംഎല്‍എമാരെ മറിക്കാന്‍ കോഴ; മുഖ്യമന്ത്രിക്ക് മൗനമെന്ന് സതീശന്‍

ഷുക്കൂറിന്റെ പ്രതികരണം വന്നതിനു പിന്നാലെ സി പി എം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി അനുരഞ്ജ ശ്രമം നടത്തി. ഷുക്കൂറിന് പാർട്ടി വിടാൻ കഴിയില്ലെന്നാണ് സി പി എം പ്രാദേശിക നേതാക്കൾ പറയുന്നത്

അതിനിടെ ഷുക്കൂർ കോൺഗ്രസ് പാളയത്തിൽ എത്തുമെന്നും പ്രചാരണം ശക്തമായിട്ടുണ്ട്. ഷുക്കൂറിന്റെ നിലപാട് കാക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഷുക്കൂറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി ജെ പി ദേശീയ കൗൺസിൽ അംഗം ശിവരാജനും ഷൂക്കൂറിന്റെ വീട്ടിലെത്തി.