മാനത്ത് മഴമേഘങ്ങളെത്തിയാല്‍ കലക്ടറുടെ ഫെയ്സ്ബുക്ക് പേജ് നോക്കിയിരിപ്പാണ് കുട്ടികള്‍. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചോ? എന്താണ് അവധി പ്രഖ്യാപിക്കാത്തത്? ഇനി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടോ? എന്നുതുടങ്ങിയ വ്യാകുലതകളാണ് ഇന്‍ബോക്സിലും കമന്‍റിലുമൊക്കെ വന്നുനിറയുന്നത്. മഴ വന്നാല്‍ കലക്ടറെ തിരയുന്നവര്‍ക്ക് കോഴിക്കോട് കലക്ടര്‍ സ്നേഹിൽ കുമാർ സിങ്ങിന് ചിലത് പറയാനുണ്ട്.
‘നിങ്ങളുടെ സുരക്ഷയ്ക്കാണ് എപ്പോഴും ഞങ്ങൾ ഏറ്റവും പ്രാധാന്യം നൽക്കുന്നത്, അതോടൊപ്പം തന്നെ അധ്യയന ദിനങ്ങൾ പരമാവധി സംരക്ഷിക്കുകയും വേണം. അവധി രസമാണ്, എന്നാൽ പഠനം അതിലേറെ രസമുള്ളതല്ലേ’ എന്നാണ് കലക്ടര്‍ ചോദിക്കുന്നത്. വിദ്യാധനം സർവ്വധാനാൽ പ്രധാനം എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലാണ് കുറിപ്പിട്ടിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവ്, തീവ്രത, പുഴകളിലെ ജലനിരപ്പ്, വെള്ളക്കെട്ട് സാധ്യത, മണ്ണിടിച്ചിൽ ഭീഷണി, വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങൾ ദിവസേന നടത്തുന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തിൽ വിലയിരുത്തിയാണ് മഴ അവധി സംബന്ധിച്ച തീരുമാനം എടുക്കുന്നത്.
നിങ്ങളുടെ സുരക്ഷക്കാണ് എപ്പോഴും ഞങ്ങൾ ഏറ്റവും പ്രാധാന്യം നൽക്കുന്നത്, അതോടൊപ്പം തന്നെ അധ്യയന ദിനങ്ങൾ പരമാവധി സംരക്ഷിക്കുകയും വേണം.
അവധി രസമാണ്, എന്നാൽ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാൻ ശീലിച്ചവരാണ് നമ്മൾ, മഴയാണ് എന്ന് കരുതി നമ്മൾ നമ്മുടെ ഉത്തരവാദിത്തങ്ങൾ മാറ്റിവെക്കാറില്ലല്ലോ.
കമന്‍റ് ബോക്സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൂടുതൽ ആരോഗ്യകരമാക്കേണ്ടതുണ്ട്.
അപ്പൊ പറഞ്ഞുവരുന്നത്
“കാലമിനിയുമുരുളും..വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോ തളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..“
എന്നിരുന്നാലും, നമുക്ക് അറിയാവുന്ന ഒന്നുണ്ട് വിദ്യാധനം സർവ്വധാനാൽ പ്രധാനം.
ശുഭദിനം!