സ്വന്തം വീട് പുരാവസ്തു മ്യൂസിയമാക്കി പാലക്കാട് കുമ്പിടി സ്വദേശി കല്ലുമുറിക്കൽ വീട്ടിൽ ഉബൈദ്. നാണയത്തിൽ തുടങ്ങിയ ശേഖരങ്ങളുടെ പട്ടികയിൽ മുന്നൂറിലധികം പുരാവസ്തുക്കളുണ്ട്. എണ്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കള്‍ ഉള്‍പ്പെടെ വലിയ ശേഖരമുണ്ട് ഉബൈദിന്റെ വീട്ടിലെ മ്യൂസിയത്തില്‍.
പന്ത്രണ്ട് കിലോ തൂക്കമുള്ള സാറ്റലൈറ്റ് ഫോൺ, ഗ്രാമഫോൺ, ഫിലിം ക്യാമറകൾ മുതൽ ഡിജിറ്റൽ ക്യാമറകൾ വരെ. വിവിധ രാജ്യങ്ങളുടെ കറൻസികൾ, നാണയങ്ങൾ, പെട്രോമാക്സ്, സിനിമാ ഗാന കസറ്റുകൾ, സ്റ്റാമ്പുകൾ, കാർഷിക ഉപകരണങ്ങൾ, വിദേശരാജ്യങ്ങളിലെ വിവിധതരം കമ്പനികളുടെ മുന്നൂറോളം ലൈറ്റുകൾ എന്നിങ്ങനെ അതിശയിപ്പിക്കുന്നതാണ് ഈ മൂസിയത്തിലെ കാഴ്ച. വിദ്യാർഥിയായിരിക്കെ നാണയത്തിൽ തുടങ്ങിയ പുരാവസ്തു ശേഖരങ്ങളുടെ കമ്പമാണ് അറുപത്തി അഞ്ചാം വയസിലും തുടരുന്നത്.
ഏഴുവർഷം മുന്‍പ് കുടുംബ സംഗമത്തിലാണ് ആദ്യമായി പുരാവസ്തു പ്രദർശനം നടത്തിയത്. പിന്നീട് മലപ്പുറം പാലക്കാട് ജില്ലകളിലെ പല സ്കൂളുകളിലും, വിവിധ പരിപാടികളിലുമായി നിരവധി പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ വിവരശേഖരണത്തിനായി ഉബൈദിന്റെ വീട്ടിലെത്തി മടങ്ങുന്നതും പതിവാണ്.