കാടുപിടിച്ചു കിടന്ന അഞ്ചു സെന്റ് ഭൂമി ഇന്ന് പൂക്കളുടെ ഉദ്യാനമാണ്. ചെണ്ടുമല്ലി മുതല്‍ തുമ്പപ്പൂ വരെ സമൃദ്ധിയായുണ്ട് ഈ അഞ്ചു സെന്റില്‍. ഓണത്തിന് വിലക്കുറച്ച് പൂക്കള്‍ നല്‍കുകയാണ് ലക്ഷ്യം. തൃശൂര്‍ അരണാട്ടുകരയില്‍ നിന്നുള്ള പൂ കാഴ്ച.
ഈ ഭൂമി നേരത്തെ കാടുപിടിച്ചു കിടക്കുകയായിരുന്നു. അരണാട്ടുകര പടിഞ്ഞാറെപ്പുറം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഇവിടെ പൂകൃഷി തുടങ്ങാന്‍ തീരുമാനിച്ചു. കൃഷിയോട് താല്‍പര്യമുള്ള പലരും അസോസിയേഷനില്‍ അംഗങ്ങളാണ്. അവരുടെ പൂര്‍ണ പിന്തുണയോടെ തുടങ്ങിയ കൃഷി വിജയിച്ചു. ഇരുന്നൂറു കിലോ പൂക്കള്‍ കിട്ടി. രണ്ടരമാസത്തെ അധ്വാനമുണ്ട് ഈ കൃഷിയ്ക്കു പിന്നില്‍.
കുട്ടികൾ മുതൽ പ്രായമായവർ വരെ നിലം ഒരുക്കാനെത്തിയിരുന്നു. പൂ കൃഷിയ്ക്കു പുറമെ, വെണ്ടക്ക, തക്കാളി തുടങ്ങി പച്ചക്കറികളും ഒരുക്കി. രാസവളം ഒന്നും ഉപയോഗിക്കാതെയായിരുന്നു കൃഷി. അതിനാകട്ടെ നൂറ് മേനി വിളവും. അടുത്ത വർഷം ഓണം കൃഷി വിപുലമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.