മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങളും ദൃശ്യങ്ങളും പുറത്ത്. മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസിലെ പ്രതി അജ്മലിനെ പിടികൂടാന്‍ നാട്ടുകാർ ശ്രമിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കാറിന്‍റെ ബംപര്‍ ഇളക്കിയെടുത്ത് അജ്മലിനെ നാട്ടുകാര്‍ തല്ലാനോങ്ങുന്നതു ദൃശ്യങ്ങളിലുണ്ട്. അജ്മലിനൊപ്പം ഡോ.ശ്രീക്കുട്ടിയും കാറില്‍നിന്ന് ഇറങ്ങിയോടി. അപകടത്തിനുശേഷം പ്രതികൾ 6 കിലോമീറ്റർ കാറോടിച്ചു കരുനാഗപ്പള്ളിയില്‍ നിര്‍ത്തിയപ്പോഴാണു നാട്ടുകാര്‍ വളഞ്ഞത്. നാട്ടുകാരുടെ പിടിയിൽനിന്ന് കടന്ന അജ്മല്‍ ഒരു വീടിന്‍റെ പിന്നിലൂടെ ഓടിപ്പോവുകയായിരുന്നു.  നാട്ടുകാർ തല്ലിയപ്പോൾ അജ്‌മൽ തിരിച്ചുതല്ലുന്ന വിഡിയോയും പുറത്തുവന്നു. അജ്മൽ രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടിക്കയറിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുടമസ്ഥൻ പ്രദീപ് പറഞ്ഞു. തടഞ്ഞ ഭാര്യയെയും അമ്മയെയും അജ്മൽ തള്ളിമാറ്റി. കിടപ്പുമുറിയിൽ കയറി അട്ടഹസിച്ചു. വീടിന്‍റെ ശുചിമുറിയിൽ ഒളിക്കാൻ ശ്രമിച്ചു. അടുക്കളയിൽ ഒളിച്ച പ്രതി ശ്രീക്കുട്ടിയെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നെന്നും പ്രദീപ് വെളിപ്പെടുത്തി.