TOPICS COVERED

എന്‍റെ അരുണിനെ എന്തിനാടോ കൊന്നത്, എന്‍റെ പൊന്നുമോനേ... ഒന്ന് നോക്കടാ... , നെഞ്ച് പൊട്ടിക്കരയുകയാണ് കൊല്ലത്ത് കൊല്ലപ്പെട്ട അരുണിന്റെ വല്യമ്മ. ഇരവിപുരം സ്വദേശികളായ 18 വയസ്സുള്ള പെൺകുട്ടിയും 19 കാരനായ അരുണും തമ്മിലുള്ള പ്രണയം പെൺകുട്ടിയുടെ അച്ഛൻ പ്രസാദ് എതിർത്തിരുന്നു. കുരീപ്പുഴ ഇരട്ടക്കടയിലെ പ്രസാദിന്റെ ബന്ധു വീട്ടിലെത്തിയ അരുണിനെ പെൺകുട്ടിയുടെ മുന്നിലിട്ടാണ് പ്രസാദ് കുത്തിയത്. അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് അരുണിന്റെ വീട്ടുകാർ പറയുന്നത്. അരുണിനൊപ്പം ഉണ്ടായിരുന്ന ആൾഡ്രിനെയും പ്രസാദ് കൊല്ലാൻ ശ്രമിച്ചു. പൊലീസിൽ കീഴടങ്ങിയ പെൺകുട്ടിയുടെ അച്ഛൻ പ്രസാദിനെ അറസ്റ്റ് ചെയ്തു.

കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നു. അരുൺ ഇവിടെ എത്തി പെൺകുട്ടിയെ കണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. ഇതിന് പിന്നാലെ അരുൺ ഇത് ചോദ്യം ചെയ്യാനായി ഇരട്ടക്കടയിലെത്തി. പ്രശ്നം സംസാരിക്കുന്നതിനിടെ പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിനിടെ പെൺകുട്ടിയുടെ അച്ഛൻ കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് അരുണിന്റെ നെഞ്ചിൽ കുത്തി. സാരമായി പരുക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നെ കൊല്ലത്തെ സ്വകാര്യ മെഡ‍ിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അതേ സമയം അരുണിന്‍റെ കൊലപാതകം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ് പറഞ്ഞു.