TOPICS COVERED

 കൊല്ലം ഓയൂരിലെ അച്ഛന്റെയും മക്കളുടെയും ദുരവസ്ഥ ആ നാടിനാകെ തീരാവേദനയായി . രാത്രി അച്ഛനൊപ്പം ഭക്ഷണം കഴിച്ച ശേഷം ഒരേ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മക്കളെയാണ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അച്ഛന്‍ ജീവനൊടുക്കിയത്. പൊളളലേറ്റ പതിനെട്ടും പതിമൂന്നും വയസുളള മക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഓയൂര്‍ റോഡുവിള സ്വദേശി കൃഷ്ണവിലാസം വീട്ടിൽ നാല്‍പത്തിരണ്ടുകാരനായ വിനോദ്കുമാർ ആണ് മരിച്ചത്. രാത്രി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ വിനോദ് കുമാറിന്റെ മക്കളായ പതിനെട്ടു വയസുളള മിഥുൻ, പതിമൂന്നു വയസുളള വിസ്മയ എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. 11.30 യോടെ വീടിന്റെ വാതിൽ അടച്ചതിനുശേഷം മക്കൾ ഉറങ്ങി എന്ന് മനസിലാക്കിയിട്ടാണ് ഈ കൃത്യം ചെയ്തത്. തൊട്ടടുത്ത മുറിയിൽ വിനോദിന്റെ അമ്മ വസന്തകുമാരിയും ഉണ്ടായിരുന്നു. എന്നാൽ മുത്തശ്ശിയും പേരക്കിടങ്ങാളുടെ ദുരവസ്ഥ അറിഞ്ഞില്ല. കുഞ്ഞുങ്ങളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവരാണ് ആദ്യം ഒാടിയെത്തിയത്.

മിഥുന്‍ െഎടിെഎയിലും വിസ്മയ എട്ടാംക്ളാസിലുമാണ് പഠിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് വിനോദ്കുമാറിന്റെ ഭാര്യ കാന്‍സര്‍ ബാധിച്ച് മരിച്ചു. അതിനുശേഷം അച്ഛനും മരിച്ചു. ഭാര്യയുടെയും അച്ഛന്റെയും മരണം വിനോദ്കുമാറിനെ മാനസികമായി തളര്‍ത്തി. അടുത്തിടെ വിനോദ്കുമാറും ചികില്‍സയിലായി. കൂലിപ്പണി ചെയ്തും ഒാട്ടോറിക്ഷാ ഒാടിച്ചും ജീവിച്ചിരുന്ന വിനോദ് രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. സാമ്പത്തികപ്രതിസന്ധിയും ഉണ്ടായിരുന്നു. ഇതാകാം ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം.

വാർക്കപ്പണിക്കാരുടെയും മേസൻമാരുടെ സഹായിയായും ജോലി ചെയ്താണ് വിനോദ് മക്കളെ പഠിപ്പിച്ചിരുന്നത്. ആംബുലൻസിൽ നാട്ടുകാർ എടുത്തു കയറ്റിയപ്പോഴും തീപൊള്ളലേറ്റ് വേദനയിൽ കഴിഞ്ഞ മിഥുൻ അനുജത്തി വിസ്മയെ സമാധാനിപ്പിക്കുന്ന രംഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. കുട്ടികൾ വേഗം സുഖം പ്രാപിക്കട്ടേ എന്ന പ്രാർഥനയിലാണ് ഒരു ദേശം മുഴുവനും.

Kollam Oyur, The father took his own life after trying to set fire to his children who were sleeping in the same room .:

Kollam Oyur, The father took his own life after trying to set fire to his children who were sleeping in the same room .