TOPICS COVERED

2020 ക്രിസ്മസ് ദിനത്തിലാണ് തേങ്കുറിശ്ശിയിലെ ഹരിതയെന്ന ബിബിഎ വിദ്യാര്‍ത്ഥിനിയുടെ  സ്വപ്നങ്ങളെ അച്ഛനും അമ്മാവനും ചേര്‍ന്ന് വെട്ടിയും കുത്തിയും കീറിമുറിച്ചത്. നാലു വര്‍ഷം പിന്നിടുമ്പോഴും അനീഷിന്‍റെ ഭാര്യയായി ജീവിക്കുകയാണ് ഹരിത . തേങ്കുറുശ്ശി സ്വദേശികളായ അനീഷും ഹരിതയും ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായതിന്‍റെ തൊണ്ണൂറാം ദിവസമായിരുന്നു അന്ന്. ‘ഇപ്പോൾ വരാം’ എന്നു പറഞ്ഞു പുറത്തേക്കു പോയതാണ് അനീഷ്. തിരികെ വന്നതു ജീവനറ്റ ശരീരമായാണ്. 

 ഇതര സമുദായത്തിലെ അംഗമായ ഹരിതയെ വിവാഹം ചെയ്തതിന്‍റെ പേരിൽ ഇലമന്ദം കൊല്ലത്തറയിൽ അനീഷ് കൊല്ലപ്പെട്ടത് . ദുരഭിമാനക്കൊലക്കേസില്‍  പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി . ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവരാണ് പ്രതികള്‍. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താൽ ഹരിതയുടെ അമ്മാവനും അച്ഛനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്.

അന്ന് അനീഷിനെ കുത്തിയ കത്തി സുരേഷ്കുമാർ തണ്ണിമത്തൻ മുറിച്ചാണു വൃത്തിയാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതികളുടെ കുത്തിൽ അനീഷിന്‍റെ രണ്ടു തുടയിലെയും പ്രധാന ഞരമ്പുകൾ മുറിഞ്ഞുമാറി. രക്തം കൂടുതൽ വാർന്നുപേ‍ായി. ശരീരത്തിലാകെ 12 കുത്തേറ്റു. അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളിലും പ്രതികളുടെ വസ്ത്രത്തിലും ഉൾപ്പെടെ അനീഷിന്‍റെ രക്തമുണ്ടായിരുന്നു. 

പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ് നടന്നത്. വിവാഹശേഷം അനീഷിനെ പ്രതികള്‍ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നതായും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സുരേഷ്കുമാർ അനീഷിന്‍റെ വീട്ടിലെത്തിയും ഭീഷണി മുഴക്കിയിരുന്നു.  കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു  ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോൺ നൽകിയ കുറ്റപത്രത്തിലുണ്ടായിരുന്നത്.   ഹരിത, അനീഷിന്‍റെ സഹോദരൻ ഉൾപ്പെടെയുള്ള  സാക്ഷികളെ വിസ്തരിച്ചിരുന്നു. കൊലപാതകം നടക്കുമ്പോൾ ബിബിഎ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ഹരിത. 

കോട്ടയം നട്ടാശേരിയിലെ കെവിൻ പി.ജോസഫിന്‍റെ കൊലപാതകത്തിനു ശേഷമാണ് കേരളത്തെ നടുക്കി തേങ്കുറുശ്ശിയിലെ കൊലപാതകം അരങ്ങേറിയത്. 2018 മേയ് 27ന് കെവിനെ വധിച്ച കേസിൽ 10 പ്രതികൾക്കു കോട്ടയം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി കോടതി ചൂണ്ടിക്കാട്ടിയ കേസായിരുന്നു അത്. അങ്ങനെയെങ്കില്‍ തേങ്കുറിശ്ശി ഈ വിഭാഗത്തില്‍പ്പെടുന്ന രണ്ടാമത്തെ കേസായി മാറുകയാണ്. 

Thenkurissi honor killing case, Accused get life imprisonment:

Thenkurissi honor killing case, Accused get life imprisonment. The murder in Thenkurissi took place on Christmas Day 2020.