ems-namboodiripad-legacy-kerala-politics

ഐക്യകേരളത്തിന്‍റെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് വിടപറഞ്ഞിട്ട് ഇന്ന് 27 വര്‍ഷം . സൈദ്ധാന്തിക–പ്രായോഗിക തലത്തില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിച്ച ഇ.എം.എസിന്‍റെ ഊര്‍ജം ഇന്നും  സിപിഎമ്മിന്  കരുത്താണ്.  മൂന്നാം തവണയും തുടര്‍ഭരണം ലക്ഷ്യമിടുമ്പോള്‍ സര്‍ക്കാരിന്‍റെ പോരായ്മകള്‍  മറികടക്കാന്‍   പാര്‍ട്ടി ഇന്നും  ഇ.എം.എസിനെ  കൂട്ടുപിടിക്കുന്നുണ്ട്. 

കേരളരാഷ്ട്രീയത്തില്‍  ചിന്തകള്‍ കൊണ്ടും സംഘടനാശേഷി കൊണ്ടും സിപിഎമ്മിന് കാവലാളായിരുന്ന ഇ.എം.എസ് . പി കൃഷ്ണപിള്ളയെ പോലെ സമരങ്ങളോ പ്രക്ഷോപങ്ങളോ നയിച്ചില്ല എന്നത് പോരായ്മയാണെന്ന്  ഇ.എം.എസ് തുറന്ന് സമ്മതിച്ചിട്ടുണ്ട്.  പക്ഷെ ഫ്യൂഡല്‍ വിരുദ്ധ പോരാട്ടം നടത്തുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ബൗദ്ധികമായ ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുമ്പോഴും പ്രായോഗിക രാഷ്ട്രീയത്തില്‍ എന്ത്, എങ്ങനെയെന്ന് ഇ.എം.എസിന് കൃത്യമായി അറിയാമായിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലായപ്പോള്‍ എത്രയോ തവണ ഇ.എം.എസിന്‍റെ വ്യാഖ്യാനങ്ങള്‍ രക്ഷയ്ക്കെത്തി. പാര്‍ട്ടി  ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് പൂര്‍ണമായും കഴിയില്ലെന്ന് സ്ഥാപിക്കാന്‍ പാര്‍ട്ടി നേതൃത്വം അടുത്തിടെ ഉപയോഗിച്ചതും ഇ.എം.എസിന്‍റെ വാക്കുകള്‍.

​രാഷ്ട്രീയ എതിരാളികളോട് തെല്ലും മാര്‍ദവമുണ്ടായിരുന്നില്ല ഇ.എം.എസിന്‍റെ ഭാഷയ്ക്കും.ബാലറ്റ് പേപ്പറിലൂടെ ലോകത്താദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് നേതാവ് മാത്രമല്ല ഇ.എം.എസ് . അന്നും ഇന്നും  വരെ സിപിഎമ്മിന്‍റെ മുന്നോട്ടുള്ള യാത്രക്ക് ജീവവായുവാണ് ഇ.എം.എസും അദ്ദേഹത്തിന്‍റെ ഓര്‍മകളും .

ENGLISH SUMMARY:

Today marks 27 years since the passing of E.M.S. Namboodiripad, the first Chief Minister of unified Kerala. His ideological and practical leadership continues to inspire the CPI(M). As the party aims for a third consecutive term, it still draws strength from his legacy to overcome governance challenges.