കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സർക്കാർ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്റെ ബിൽ തുക നൽകുന്നതിനാണ് പണം അനുവദിച്ചത്.
ഈവർഷം ആകെ 606 കോടി രൂപയാണ് കോർപറേഷന് സഹായമായി നൽകിയതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ബജറ്റ് വിഹിതത്തിനുപുറമെ 250 കോടി രൂപയാണ് ആകെ നൽകിയത്. 356 കോടി രൂപയായിരുന്നു ബജറ്റ് വകയിരുത്തൽ. ഇതും, അധികമായി 150 കോടി രൂപയും നേരത്തെ നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന് (കെപിപിഎൽ) കേരള സർക്കാർ 25 കോടി രൂപ കൂടി അനുവദിച്ചതായി കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി അറിയിച്ചിരുന്നു. കമ്പനി പുനരുദ്ധാരണ പ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽ നിന്നാണ് തുക അനുവദിച്ചത്. ഈ വർഷം ബജറ്റിൽ കമ്പനിക്കായി വകയിരുത്തിയിരുന്ന തുകയിൽ ബാക്കിയുള്ള 4 കോടിയും, അധിക ധനാനുമതിയായി 21 കോടിയുമാണ് ഇപ്പോൾ അനുവദിച്ചത്.