ഉന്നതവിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്കെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സർവ്വകലാശാലകളിലെ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം പരിമിതപ്പെടുത്താന്‍ ഒരുങ്ങി ഓസ്‌ട്രേലിയ. ഇതിനായി ഉടന്‍ തന്നെ പുതിയ നിയമനിർമ്മാണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിയമം നടപ്പിലാകുന്നതോടെ സ്കൂളുകളില്‍ അന്താരാഷ്ട്ര തലത്തിലെ വിദ്യാർത്ഥി പ്രവേശനത്തിന് ക്വോട്ട നിശ്ചയിച്ചേക്കും.
മിനിസ്റ്റേഴ്‌സ് മീഡിയ സെന്‍ററിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയുടെ സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനായാണ് ഓസ്‌ട്രേലിയൻ സർക്കാർ പുതിയ നിയമനിർമ്മാണം അവതരിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന ഇമിഗ്രേഷൻ സമ്മർദങ്ങൾക്കിടയിലാണ് അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്കായുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
അടുത്തിടെ മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർഥികൾക്ക് വീസ ലഭിക്കാനുള്ള നിയമങ്ങള്‍ ഓസ്ട്രേലിയ കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില് സ്റ്റുഡന്‍റ് വീസകൾക്കായുള്ള ഇംഗ്ലീഷ് പ്രാവീണ്യത്തിന്‍റെ യോഗ്യതകളും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഭാഷാ പ്രാവീണ്യ പരീക്ഷകൾ ഇതോടെ കടുപ്പമാകും. വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ രാജ്യത്തെ അവരുടെ താമസം നീട്ടിക്കൊണ്ടുപോകുന്നത് തടയാനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നുണ്ട്. വീസ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജെന്യൂന്‍ സ്റ്റുഡന്‍റ് ടെസ്റ്റും ഓസ്ട്രേലിയ അവതരിപ്പിച്ചിരുന്നു.