പാടത്തെ വെള്ളം വറ്റിക്കാൻ സർക്കാർ നൽകിയ പമ്പ് ചതിച്ചതോടെ കുട്ടനാട്ടിലെ പൊങ്ങ പാടശേഖരത്തിൽ കൃഷി പ്രതിസന്ധിയിൽ. വിത്ത് വിതച്ച് 12 ദിവസമായ പാടം വെള്ളത്തിൽ മുങ്ങി. വെള്ളം വറ്റിക്കുന്നതിൻ കാലതാമസം നേരിട്ടതോടെ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടവുമുണ്ടായി.
രണ്ടു ദിവസത്തെ കനത്ത മഴയിൽ മുങ്ങിയതല്ല ഈ പാടശേഖരം . സർക്കാർ സൗജന്യമായി നൽകിയ പമ്പ് കൃത്യമായി പ്രവർത്തിക്കാതായതോടെയാണ് കർഷകർ പ്രതിസന്ധിയിലായത് . പാടശേഖരത്തിൽ പരിശോധനയ്ക്കെത്തിയ കൃഷി എൻജിനീയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കർഷകർ പ്രതിഷേധിച്ചു. കൃത്യസമയത്ത് വെള്ളം വറ്റിക്കാനാകാത്തതിനാൽ വൈകിയാണ് വിത്ത് വിതച്ചത്. കിളിർത്ത വിത്ത് ചീഞ്ഞു തുടങ്ങി. ഒരേക്കറിന്ന് 25000 രൂപയ്ക്കു മുകളിൽ കർഷകർക്ക് ചിലവായി.
നാലു തവണ പമ്പ് മാറ്റിയിട്ടും ഫലമുണ്ടായില്ല. വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടായത്. 200 ലധികം ചെറുകിട കർഷകരാണ് പാടശേഖരത്തിലുള്ളത്. പമ്പ് സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായി നാല് ലക്ഷം രൂപയോളം കർഷകർ ചിലവിട്ടു. വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതിന് പെട്ടിയും പറയും സ്ഥാപിക്കുകയോ ശക്തി കൂടിയ പമ്പ് സ്ഥാപിക്കുകയോ വേണമെന്നാണ് കർഷകരുടെ ആവശ്യം.