ശക്തമായ മഴയിലും കാറ്റിലും കോട്ടയം കുമരകത്തും അപ്പർ കുട്ടനാട്ടിലും വ്യാപക നാശനഷ്ടം. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. അപ്പർ കുട്ടനാട്ടിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.
പുലർച്ചെ മുതൽ കോട്ടയത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാണ്. അയ്മനം,തിരുവാർപ്പ് ആർപ്പുക്കര, ഇല്ലിക്കൽ, വിജയപുരം, കുമരകം തുടങ്ങിയ പ്രദേശങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി .
പമ്പ, മണിമല, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നു. എടത്വ, തലവടി, മുട്ടാർ എന്നിവിടങ്ങളിൽ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിൻറെ വരവ് ശക്തമായതോടെ ജനജീവിതം ദുസഹമായി.
ശക്തമായ കാറ്റിലും മഴയിലും മാവേലിക്കര വള്ളികുന്നം വട്ടക്കാട്ട് അമ്പലം കളത്തട്ട് പൂർണ്ണമായും തകർന്നു. ചക്കുളത്തുകാവ് ദേവീക്ഷേത്ര പരിസരം വെള്ളത്തിൽ മുങ്ങി. മഴ തുടരുകയാണെങ്കിൽ കൂടുതൽ വീടുകളിലേക്ക് വെള്ളമെത്തും. ജില്ലാ ഭരണകൂടം ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണം തുടങ്ങിക്കഴിഞ്ഞു.