വൈക്കം വെച്ചൂരിൽ പക്ഷിപ്പനി ഔദ്യോഗിക സ്ഥിരീകരണത്തിന് കാലതാമസമുണ്ടായതായി പരാതി. കോഴികൾ ചത്ത് തുടങ്ങി 15 ദിവസം പിന്നിട്ടപ്പോഴാണ് നാട്ടുകാർ രോഗബാധ ഔദ്യോഗികമായി അറിയുന്നത്. ഇതിനിടെ പ്രദേശത്തെ കോഴികളെയും താറാവുകളെയും പലരും കൈമാറ്റം ചെയ്തതാണ് ആശങ്ക ഉയർത്തുന്നത്.
പക്ഷികളുടെ കണക്കെടുത്ത ശേഷം പിടികൂടാൻ പഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോള്‍ പല വീടുകളിലും കോഴികളും താറാവുകളും എണ്ണത്തിൽ കുറവ്. വീടുകളിലേക്ക് കോഴികളും വളർത്തു പക്ഷികളും ഒക്കെ ഈ സമയം കൊണ്ട് വിപണിയിൽ എത്തിയതാണ് സംശയം. കഴിഞ്ഞ മാസം 22 ന് വെച്ചൂരിൽ ഒരു ഫാമിലെ 500 ലധികം കോഴികൾ ചത്തിരുന്നു. എന്നാൽ വെച്ചൂരിലെ പരിശോധന ഫലം വന്നത് ഒമ്പത് ദിവസം കഴിഞ്ഞ് ഈ മാസം ഒന്നിനാണ്. നിയന്ത്രണ ഉത്തരവ് പുറത്ത് വന്നതാകട്ടെ രണ്ട് ദിവസത്തിന് മുന്‍പും. ഇതിനിടെ ഇവിടെ രോഗം ബാധിച്ച് ചത്ത കോഴികളുടെ എണ്ണം 1300 ആയി.
മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും പഞ്ചായത്തും റവന്യൂ വകുപ്പും ചേർന്ന് പോലീസ് സഹായത്തോടെയാണ് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ പിടികൂടി കൊന്നത്. സർക്കാർ വകുപ്പുകൾക്കെതിരെ പ്രദേശത്ത് ജനരോഷം ശക്തമാണ്.