കാർ മേഘം മൂടിയാൽ വയനാട് പിണങ്ങോട് ലക്ഷം വീട്ടിലെ കുടുംബങ്ങൾ ഇറങ്ങി ഓടാറാണ് പതിവ്. ഇല്ലെങ്കിൽ അത്യാഹിതം വരെ സംഭവിക്കാം. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാറായ മൺ തിട്ടക്കു സമീപമാണ് അഞ്ചു കുടുംബങ്ങളുടെ വാസം. പുനരധിവസിപ്പിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ മെല്ലെ പോക്കാണ് വില്ലനാകുന്നത്...
നിലം പൊത്താറായ വീടുകൾ, തലയ്ക്കു മീതെ വീഴാൻ കാത്തിരിക്കുന്ന മൺതിട്ടകൾ, നടക്കാൻ പോലും പറ്റാത്ത പാത... പിണങ്ങോട് ലക്ഷം വീട്ടിലെ അഞ്ചു കുടുംബങ്ങൾ നെഞ്ചിടിപ്പോടെ ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഉടൻ മാറ്റി താമസിപ്പിക്കണമെന്ന് വില്ലേജ് ഓഫിസർ ശുപാർശ ചെയ്ത ഇവിടെയാണ് ചെറിയ കുട്ടികളും രോഗികളുമടക്കം മുപ്പതോളം പേർ കഴിയുന്നത്.
അഞ്ചു കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ തീരുമാനമായതാണ്. റീബിൽഡ് കേരളാ പദ്ധതിയിലുൾപ്പെടുത്തി 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയുമായി. എന്നാൽ ഉദ്യോഗസ്ഥരുടെ മെല്ലേ പോക്കിൽ രണ്ടവർഷമായി പുനരധിവാസം കടലാസിൽ മാത്രം ഒതുങ്ങി. നടക്കാൻ പോലും പറ്റാത്ത മേഖലയിൽ തന്നെയാണ് വാസം. ലൈഫ് പദ്ധതിയിൽ പണിത വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു തുടങ്ങി. ഇവരെയും അടിയന്തരമായി മാറ്റിപാർപ്പിക്കാൻ നിർദേശം നൽകിയതാണ്. എന്നാൽ പോകാനൊരിടമില്ലാതെ വീട്ടിൽ തന്നെ തുടരുകയാണ് ഓരോരുത്തരും..