കണ്ണൂര്‍ പുളിങ്ങോം ആറാട്ടുകടവിലെ കര്‍ണാടക വനത്തോട് ചേര്‍ന്നുകഴിയുന്ന പതിമൂന്ന് കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. ഭൂമിയുടെ ഉടമസ്ഥാവകാശം കേരളത്തിനല്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീടൊഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കി. വിഷയത്തില്‍ ഇടപെടാനെത്തിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കമുള്ളവരെ കര്‍ണാടക ഉദ്യോഗസ്ഥര്‍ തടഞ്ഞതും പ്രശ്നം സങ്കീര്‍ണമാക്കുന്നുണ്ട്.
1937–ലെ മദിരാശി സര്‍ക്കാര്‍ കര്‍ണാടകവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 65 ഏക്കര്‍ വനമേഖല കൂര്‍ഗ് ജില്ലയുടെ ഭാഗമാണെന്നാണ് കര്‍ണാടകയുടെ അവകാശവാദം. ഇതിന്‍റെ പേരില്‍ 1999–ലും സമാനമായ കുടിയിറക്കല്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. പിന്നീട് ഇപ്പോഴാണ് അതേ കാരണം പറഞ്ഞ് വീണ്ടും നോട്ടീസുമായി വരുന്നത്. എങ്ങോട്ടുപോകുമെന്നറിയാതെ അന്തിച്ചുനില്‍ക്കുകയാണ് നോട്ടീസുമായി പതിമൂന്ന് കുടുംബങ്ങള്‍.
കുടിയിറക്കല്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിലപാട്. അതിനിടെയാണ് സ്ഥലം പരിശോധിക്കാന്‍ എത്തിയ ഡെപ്യൂട്ടി തഹസില്‍ദാര്‍, താലൂക്ക് സര്‍വേയര്‍ അടക്കമുള്ളവരെ കര്‍ണാടക ഉദ്യോഗസ്ഥര്‍ തടഞ്ഞത്. സംയുക്ത പരിശോധന മാത്രമേ അനുവദിക്കൂ എന്നായിരുന്നു നിലപാട്. ഭൂമി കേരളത്തിന്‍റേത് തന്നെയെന്നാണ് രേഖകള്‍ പരിശോധിച്ച് റവന്യൂ വകുപ്പ് പറയുന്നത്. വീടുകള്‍ക്കുമപ്പുറത്താണ് അതിര്‍ത്തി നിര്‍ണയ അടയാളക്കല്ലുകള്‍. അന്തര്‍സംസ്ഥാന അതിര്‍ത്തി തര്‍ക്കമായതിനാല്‍ സര്‍ക്കാര്‍ തലത്തിലേ പ്രശ്നത്തിന് പരിഹാരമാകൂ