ആറ് വയസിനിടെ നൂറോളം കളിപ്പാട്ടങ്ങൾ സ്വന്തമായി നിർമിച്ച കൊച്ചു മിടുക്കനെ പരിചയപ്പെട്ടാലോ. കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ ശബരി സുബ്രഹ്മണ്യൻ. ആർട്ടിഫിഷ്യൽ ക്ലേ ഉപയോഗിച്ചാണ് ശബരി രൂപങ്ങളും കളിപ്പാട്ടങ്ങളും നിർമിച്ച് താരമാകുന്നത്
മൂന്നാം വയസിൽ അമ്മ സൗമ്യക്കൊപ്പം അടുക്കളയിലിരുന്നാണ് ശബരി ആദ്യത്തെ കളിപ്പാട്ടം ഉണ്ടാക്കിയത്. അതും ചപ്പാത്തി മാവിൽ. മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ പിന്തുണയുമായി ഒപ്പം നിന്നു. പിന്നീട് ഈ കുഞ്ഞു കൈകളിലുടെ രുപമെടുത്തത് നൂറിലേറെ രൂപങ്ങൾ. യൂ ട്യൂബ് നോക്കിയായിരുന്നു പഠനം.
ആദ്യഘട്ടത്തിൽ ആനയുടെയും പുലിയുടെയുമൊക്കെ രൂപങ്ങളാണ് നിർമിച്ചതെങ്കിൽ പിന്നീട് ദൈവങ്ങളുടെയും തെയ്യങ്ങളുടെയും രൂപങ്ങൾ ഉണ്ടാക്കി തുടങ്ങി. തെയ്യങ്ങളുടെ രൂപങ്ങൾ നിർമിക്കാനാണ് കൂടുതലിഷ്ടം. ചിത്രങ്ങൾ നോക്കിയാണ് ആദ്യമൊക്കെ ശിൽപങ്ങൾ നിർമിച്ചതെങ്കിലും പിന്നീട് തനിക്ക് ചുറ്റും നടക്കുന്നതും കാണുന്നതുമെല്ലാം ഓർത്തെടുത്ത് കളിപ്പാട്ടങ്ങളുണ്ടാക്കി. കായിക താരങ്ങളെയും ആനിമേഷൻ വെബ്സീരിസിലെ കഥാപാത്രങ്ങളും നിർമിച്ചത് ഇങ്ങനെയാണ്. വാഴക്കോട് ഗവ.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ശബരി.