കൊടും കുറ്റവാളികളെ ഭയമില്ലാതെ പിടികൂടുന്ന പൊലീസുകാര്‍ക്ക് കാറ്റിനെ പേടിക്കേണ്ട അവസ്ഥയാണ്. മലപ്പുറം കാളികാവിലെ പൊലീസ് സ്റ്റേഷനിലാണ് കാറ്റു വില്ലനാകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ സ്റ്റേഷനിൽ ചാരി നിൽക്കുന്നതിനാൽ ശക്തമായി കാറ്റ് വീശുമ്പോൾ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടേണ്ട അവസ്ഥയാണ് പൊലീസുകാർക്ക്.
കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ സ്റ്റേഷന് ചുറ്റുമുണ്ടായിരുന്ന വന്‍മരങ്ങള്‍ കടപുഴകി വീണു. കൂട്ടത്തിൽ വലിപ്പം കൂടിയ വാഗമരം ദിശ മാറി വീണിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന പൊലീസ് സ്റ്റേഷന്‍ ഉണ്ടാകില്ലായിരുന്നു. പൊലീസ് സ്റ്റേഷന് സമീപത്ത് ഭീഷണിയുയർത്തി ഇനിയും മൂന്നു തേക്കു മരങ്ങളാണുള്ളത്. മഴയും കാറ്റും ശക്തമാകുന്നതോടെ പൊലീസുകാരുടെ നെഞ്ചിൽ തീയാണ്. പലരും പൊലീസ് സ്റ്റേഷന് പുറത്തിറങ്ങി നിൽക്കുകയാണ് പതിവ്.
മരങ്ങൾ മുറിച്ചു മാറ്റണമെങ്കിൽ ഒരു ലക്ഷം രൂപയെങ്കിലും ചെലവ് വരും. നിലവിൽ മരം മുറിച്ചു മാറ്റാൻ ഫണ്ടുകൾ ഒന്നുമില്ല. നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പൊലീസുകാർ മഴയൊന്നു കനക്കുന്നതോടെ സ്വന്തം ജീവൻ എങ്ങനെ രക്ഷിക്കും എന്ന ആശങ്കയിലാണിവിടെ.