TOPICS COVERED

നിലമ്പൂര്‍ മുതല്‍ പെരുമ്പിലാവ് വരെ കുഴിനികത്തി  നിലവാരമുള്ള റോഡ് നിര്‍മിക്കാനാണ് നാലുവര്‍ഷം  റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി 144കോടി അനുവദിച്ചത് . അന്നുണ്ടായിരുന്ന കുഴിയുടെ നിലവാരം ഉയര്‍ന്നതല്ലാതെ റോഡിന് മാറ്റമൊന്നമില്ലെന്നാണ്  നാട്ടുകാരുടെ ആക്ഷേപം . റീബില്‍ഡ് കേരളയില്‍പ്പെടുത്തി റോഡാണോ കുഴിയാണോ പുനര്‍നിര്‍മിക്കുന്നതെന്നാണ് ചോദ്യം.

അറ്റകുറ്റപണി തുടങ്ങി  വര്‍ഷം നാലു പിന്നിട്ടിട്ടും പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയുടെ തലവര മാറിയിട്ടില്ല. കുഴിതാണ്ടിയുള്ള യാത്ര തുടങ്ങിയിട്ട്  നാലുവര്‍ഷം പിന്നിട്ടു. കുഴികളുടെ എണ്ണത്തില്‍  നല്ല പുരോഗതിയുണ്ടെന്നാണ്  പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരെ സമരം ചെയ്യുന്ന ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. എന്തായാലും ഇവിടെ ജനം ഇപ്പോള്‍ സമരവുമായി കുഴിനിറഞ്ഞ തെരുവിലാണ്.

2020 സെപ്‌തംബർ 20ന് മുഖ്യമന്ത്രിയാണ് റോഡ് നവീകരണം ഉദ്ഘാടനം ചെയ്തത്. 18 മാസമായിരുന്നു കരാർ കാലാവധി. നാളിതുവരെ പകുതിപണിപോലും പൂര്‍ത്തിയായിട്ടില്ല. പരാതി പറഞ്ഞ് മടുത്തതോടെയാണ്  ജനകീയ ആക്ഷൻ കൗൺസില്‍ പ്രക്ഷോഭം തുടങ്ങിയത്. റീ ടെന്‍ഡര്‍ വിളിച്ച് റോഡിന്‍റെ ശോച്യവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.