കൃഷിഭവനിൽ നിന്നും കുമ്മായം ലഭിക്കാതെ പ്രതിസന്ധിയിലായി നെല്‍ക്കര്‍ഷകര്‍. പാലക്കാട് തൃത്താലയിലെ ഭൂരിഭാഗം കര്‍ഷകരും കുമ്മായം ഇരട്ടിവില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ആവശ്യമായ കുമ്മായം ലഭിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക കൂട്ടായ്മ. കപ്പൂര്‍ പഞ്ചായത്തില്‍ മാത്രം മുന്നൂറ് ഹെക്ടറിലധികം കൃഷിഭൂമിയുണ്ട്. കപ്പൂര്‍ ഉള്‍പ്പെടുന്ന തൃത്താല ബ്ലോക്കിൽ കുമ്മായം അനുവദിച്ചതാകട്ടെ വെറും 145 ഹെക്ടറിനുള്ളത്. ബ്ലോക്കിലെ ഏഴ് കൃഷി ഭവനിലേക്ക് കുമ്മായം വീതം വച്ചാല്‍ ലഭിക്കുന്നത് 20 ഹെക്ടറില്‍ ഉപയോഗിക്കാനേ കഴിയൂ.
കൃഷിഭൂമിയിലെ അമ്ലരസം ഒഴിവാക്കുന്നതിനായി ഉപയോഗിക്കുന്ന കുമ്മായം നെല്‍കൃഷിക്ക് അനിവാര്യമായ ഘടകമാണ്. ഒരാഴ്ചക്കുള്ളിൽ കൃഷിക്കായി നിലമൊരുക്കി തുടങ്ങും. കൂടുതൽ കുമ്മായം അനുവദിച്ച് കിട്ടുന്നതിന് മന്ത്രിതല ഇടപെടല്‍ വേണമെന്ന് കര്‍ഷക കൂട്ടായ്മ. കഴിഞ്ഞവർഷം കിലോഗ്രാമിന് ഒൻപത് രൂപ സബ്‌സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് കുമ്മായം നൽകിയിരുന്നത്. പൊതുവിപണിയിൽ കുമ്മായത്തിന് 16 മുതൽ 20 രൂപ വരെ വിലയുണ്ട്. നിലമൊരുക്കുന്നതിന് കടുത്ത സാമ്പത്തിക ചെലവുള്ളതിനാല്‍ അധികവില നല്‍കി കുമ്മായം വാങ്ങുന്നത് കടക്കെണി കൂട്ടുമെന്ന് കര്‍ഷകര്‍.