ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നിയന്ത്രണത്തിലുള്ള നഗരസഭ നേതൃത്വം. സ്വകാര്യ ആശുപത്രികളിലേക്കു രോഗികളെ പറഞ്ഞു വിടുന്ന ഏജൻസി പണിയാണ് നടക്കുന്നതെന്ന് ആശുപത്രി മാനേജ്മെന്റെ കമ്മിറ്റി യോഗത്തിൽ നഗരസഭാ ഉപാധ്യക്ഷൻ കുറ്റപ്പെടുത്തി.
താലൂക്ക് ആശുപത്രിയിൽ ഒരു വർഷം മുൻപ് എട്ട് ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റത്തോടെ തുടങ്ങിയ പ്രതിസന്ധിക്ക് സൂപ്രണ്ടും ചില ജീവനക്കാരും തീർത്ത ന്യായീകരണത്തിന്റെ മതിലാണു തകർന്നത്. ഇതുവരെ ഭരണകർത്താക്കളെ പിന്തുണച്ചിരുന്ന എംഎൽഎയും നഗരസഭയും ഇവരെ പരസ്യമായി തള്ളി. ഒപിയിലെ ചികിത്സാ നിഷേധം. ഐപിയിൽ രോഗികളെ പ്രവേശിപ്പിക്കാത്തത്. ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടത്.
ആവർത്തിക്കപ്പെടുന്ന ചികിത്സാ പിഴവുകള്‍. ഒരു വർഷം മുൻപു നിർത്തിയ തിമിര ശസ്ത്രക്രിയ പുനരാരംഭിക്കാത്തത്. പോസ്റ്റ്മോർട്ടം ഡ്യൂട്ടിയിൽ നിന്ന് ഡോക്ടർമാർ ഒഴിഞ്ഞു മാറുന്നതുമാണ് രൂക്ഷ വിമർശനക്കൾക്ക് ഇടയാക്കിയത്. ആശുപത്രിയെ നശിപ്പിക്കാനാണു സൂപ്രണ്ടും ചില ഡോക്ടർമാരും ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും നഗരസഭാ ഉപാധ്യക്ഷൻ.
ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോകാനാകില്ലെന്നു യോഗത്തിൽ പങ്കെടുത്ത കെ.പ്രേംകുമാർ എംഎൽഎയും മറ്റു പ്രതിനിധികളും വ്യക്തമാക്കി. അടുത്ത ദിവസം ഡോക്ടർമാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. യോഗത്തിൽ നഗരസഭാധ്യക്ഷ കെ.ജാനകീദേവി അധ്യക്ഷയായി.