വയനാട് നടവയലിൽ ഹൃദ്രോഗിയായ പൊതുമരാമത്ത് ജീവനക്കാരനെ പീഡിപ്പിക്കുന്നതായി പരാതി. പൊതു മരാമത്ത് വകുപ്പിലെ സീനിയർ ക്ലർക്കും നടവയൽ സ്വദേശിയുമയ അരുൺ ജോസ് തോമസിനെയാണ് വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായുള്ള പരാതി. കോടതി ഇടപെട്ടിട്ടും സ്ഥലം മാറ്റം പിൻവലിക്കുന്നില്ലെന്നും ശമ്പളം അകാരണമായി തടഞ്ഞുവച്ചെന്നും പരാതിയുണ്ട്.
വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമതിരേയാണ് സീനിയർ ക്ലർക്കായ അരുണിന്റെ പരാതി. ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിൽ തന്നോട് പ്രതികാര നടപടി സ്വീകരിക്കുന്നെന്നാണ് ആരോപണം. ഹൃദ്യോഗിയായ അരുൺ ചികിൽസയും ജോലിയുമായി പൊതു മരാമത്തിൽ ബത്തേരിയിൽ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇടുക്കി ദേവികുളത്തേക്ക് സ്ഥലം മാറ്റിയത്. ജില്ലയിൽ തന്നെ ഒഴിവുണ്ടായിട്ടും യാതൊരു മാനദണ്ഡവും പാലിക്കാതെയായിരുന്നു നടപടി.
സ്ഥലം മാറ്റത്തിനെതിരെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും ഉത്തരവ് അംഗികരിക്കാൻ വകുപ്പ് തയാറായില്ല. ജില്ലയിൽ ഒഴിവുണ്ടായിട്ടും സ്ഥലം മാറ്റം പിൻവലിച്ചില്ല. അതിനിടെ ചികിത്സാവിശ്യത്തിന് മെഡിക്കൽ ലീവെടുത്ത് അരുണിന് ശമ്പളവും തടഞ്ഞു വെച്ചു. സെപ്തംബർ മാസത്തെ ശമ്പളം ലഭിക്കാത്തതോടെ കടുത്ത പ്രതിസന്ധിയിലായി. മനുഷ്യാവകാശ കമ്മിഷനിൽ അടക്കം പരാതി നൽകി അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണ് അരുൺ. വകുപ്പ് മന്ത്രിയടക്കം ഇടപെടണമെന്നും ആവശ്യമുണ്ട്.