നാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ടങ്കിലും ചാല കമ്പോളത്തില്‍ മാലിന്യനിര്‍മാര്‍ജ്ജനത്തിന് പദ്ധതികളൊന്നുമില്ല. ഇതോടെ നൂറിലേറെ കടകളില്‍ നിന്നുള്ള മാലിന്യം വഴിയരുകില്‍ തള്ളുകയാണ്. ഇതിന്റെ ദുര്‍ഗന്ധം സഹിച്ചുവേണം കമ്പോളത്തിലെ വ്യാപാരികളും അവിടെയെത്തുന്ന നാട്ടുകാരും കഴിഞ്ഞുകൂടാന്‍.
പക്ഷെ ഇപ്പോള്‍ ഈ കമ്പോളത്തിലെത്തിയാല്‍ ഇവിടെ വില്‍ക്കുന്നത് മാലിന്യമാണോയെന്ന് സംശയിച്ച് പോകും.
പലയിടങ്ങളിലും ചീഞ്ഞ് നാറുന്ന മാലിന്യക്കൂനകള്‍. നൂറുകണക്കിന് കടകളുള്ള ഇവിടെ നിന്ന് മാലിന്യം ശേഖരിക്കാതെ കോര്‍പ്പറേഷന്‍ കയ്യൊഴിഞ്ഞതിന്റെ ബാക്കിപത്രമാണിത്.
മാലിന്യം ശേഖരിക്കാനുള്ള ചുമതല കരാറുകാരനെയാണ് കോര്‍പ്പറേഷന്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു കിലോ മാലിന്യം ശേഖരിക്കണമെങ്കില്‍ പത്ത് രൂപ വേണമെന്നാണ് കരാറുകാരന്‍ ആവശ്യപ്പെട്ടത്. ഒരു കടയില്‍ ദിവസവും ശരാശരി മുന്നൂറ് കിലോ മാലിന്യം വരുമെന്നതിനാല്‍ അത്രയും തുക നല്‍കാന്‍ വ്യാപാരികള്‍ തയാറായില്ല. അതോടെ മാലിന്യമെടുക്കുന്നത് കരാറുകാരനും നിര്‍ത്തി.
മഴയത്ത് മാലിന്യം ഒഴുകിയെത്തി പല കടകളിലേക്കുമുള്ള വഴി പോലും അടയുന്ന ദുരവസ്ഥ വരെയെത്തി കാര്യങ്ങള്‍.