കൊല്ലം കടയ്ക്കലിൽ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ഇരവിപുരം സ്വദേശികളായ പ്രതികള്‍ തിരുവനന്തപുരം ബാലരാമപുരത്താണ് പിടിയിലായത്. 

ഇരവിപുരം വാളത്തുങ്കല്‍ സ്വദേശികളായ അനന്ദു രവി, സജിൽ എന്നിവരാണ് പ്രതികള്‍. ബാലരാമപുരത്ത് കടകൾ കുത്തിതുറന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബാലരാമപുരം പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കടയ്ക്കല്‍ മോഷണത്തിന്റെ ചുരുളഴിഞ്ഞു.

കഴിഞ്ഞ മാർച്ചില്‍ കടയ്ക്കലില്‍ ബേക്കറി കുത്തിതുറന്ന് മോഷണം നടത്തി. കഴിഞ്ഞ മാസം മൂന്നിന് കടയ്ക്കലിലെ അഞ്ച് കടകൾ കുത്തിത്തുറന്നു. ഭിത്തി തുരന്ന് ഒരു തുണിക്കടയിലും ഹോട്ടലിലും കോഴിക്കടയിലും പച്ചക്കറികടയിലുമാണ് മോഷണം നടത്തിയത്. തുണിക്കടയില്‍ നിന്ന് അമ്പതിനായിരം രൂപയും ചന്തയ്ക്ക് സമീപത്തെ ഹോട്ടലില്‍ നിന്ന് പതിനായിരം രൂപയും കവര്‍ന്നിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ കടയ്ക്കല്‍ പൊലീസ് വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുത്തു.