രണ്ടാമത് കോവളം രാജ്യാന്തര മാരത്തണില്‍ വിവിധ വിഭാഗങ്ങളില്‍ ശുഭം ബദോല,  അഗ്നിവീര്‍ രാമൂര്‍ത്തി, രേഷ്മാ അഷ്റഫ് എന്നിവര്‍ വിജയികളായി.  അഞ്ചുവിഭാഗങ്ങളിലായുള്ള മല്‍സരങ്ങളില്‍ ആയിരത്തി മൂന്നൂറിലേറെപ്പേര്‍  പങ്കാളികളായി. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍ക്കൊള്ളിച്ചിരുന്നു. 

കോവളം രാജ്യാന്തര മാരത്തണിന്‍റെ രണ്ടാംപതിപ്പിലെ  പങ്കാളിത്തം ശാരീരിക ക്ഷമതയ്ക്ക് ജനങ്ങള്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നവെന്നതിന്‍റെ തെളിവായി. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍മരത്തോണതില്‍  ശുഭം ബദോല ചാമ്പ്യനായി. 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ പുരുഷവിഭാഗത്തില്‍ അഗ്നിവീര്‍ രാമൂര്‍ത്തിയും വനിതാ വിഭാഗത്തില്‍ രേഷ്മാ അഷ്റഫും വിജയികളായി. ഇതിന് പുറമെ  10 കിലോമീറ്റര്‍ , 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോര്‍പറേറ്റ് റണ്‍, തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരുന്നു. കോവളം മുതല്‍ ശംഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോണ്‍. കയറ്റമുള്ള പാത അല്‍പം പ്രയാസം സൃഷ്ടിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ രാജ്യാന്തര കോവളം മാരത്തണില്‍ 1270 പേര്‍ പങ്കെടുത്തിരുന്നു. യംഗ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്റര്‍ കോണ്‍ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, കേരള പോലീസ്, ടൂറിസം തുടങ്ങിയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. മുന്‍ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ ഉള്‍പ്പടെ പ്രമുഖര്‍ പങ്കാളികളായി. 

ENGLISH SUMMARY:

Subham Badola became the champion in Kovalam marathon