Uyare-sathyan-anthokadu

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുന്നു. ചിത്രം ഇതുവരെ കാണാത്ത ചേരുവകൾ ചേര്‍ത്തുണ്ടാക്കിയതാണെന്ന് ഉയരെ കണ്ടതിനു ശേഷം സത്യന്‍ അന്തിക്കാട് സമൂഹമാധ്യമത്തിൽ കുറിച്ചു. പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചെന്നും 'ഉയരെ' മനസ്സു നിറഞ്ഞ അനുഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സത്യൻ അന്തിക്കാടിൻറെ കുറിപ്പ്: 

'ഉയരെ' കണ്ടു.

കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു. 

കാരണങ്ങൾ രണ്ടാണ്..

ഒന്ന് 'ഉയരെ' മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ 'എസ് ക്യൂബ്സ്' എന്ന പുതിയ നിർമ്മാതാക്കൾ കാണിച്ച ധൈര്യം.

ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം 'ട്രാഫിക്' പോലുള്ള സിനിമകളിൽ നമ്മൾ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് 'ഉയരെ'.

പാർവതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും 'ഉയരെ'ക്ക് ഉയിരു നൽകിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം.

മലയാളത്തിൽ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണൻ, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.

എല്ലാവർക്കും എന്റെ സ്നേഹം.

 

ഒരു ചെറിയ ഇടവേളയ്ക്ക്  ശേഷം നടി പാർവതി തിരുവോത്ത് മലയാള സിനിമയിലേയ്ക്ക് ശക്തമായി തിരിച്ചെത്തിയ ചിത്രമാണ് ഉയരെ.  പാർവതിയുടെ പല്ലവി എന്ന കഥാപാത്രം ഉൾപ്പെടെ ഉയരെ എന്ന ചിത്രത്തിന് തിയറ്ററിൽ വൻ സ്വീകരണം ലഭിക്കുമ്പോൾ  കയ്യടി ബോബിയുടെയും സഞ്ജയുടെയും തിരക്കഥയ്ക്കുകൂടിയാണ്.

ആസിഫ് അലി, ടൊവീനോ തോമസ് , സംയുക്ത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസോഷ്യേറ്റ് ഡയറക്ടറായി പ്രവർത്തിച്ച മനു അശോകൻ ആദ്യമായി  സംവിധാനംചെയ്യുന്ന ചിത്രമാണ് ഉയരെ.