nusrat-01

ദുർഗാദേവിയുടെ വേഷത്തിലുള്ള ഫോട്ടോഷൂട്ടിന് പിന്നാലെ വധഭീഷണി ലഭിച്ചതോടെ നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ സുരക്ഷതേടി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയാണ് നടി സമീപിച്ചത്.  ബംഗാളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലണ്ടനിലാണു നടി ഇപ്പോഴുള്ളത്. ബംഗാൾ സർക്കാരിൽനിന്നും കേന്ദ്രത്തിൽനിന്നും ഇവർ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നുസ്രത്ത് ജഹാൻ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

ബംഗാളിൽ ദുർഗാപൂജയ്ക്കു തുടക്കം കുറിക്കുന്ന മഹാലയ ആഘോഷത്തോട് അനുബന്ധിച്ചാണ് ‘മഹിഷാസുരമർദിനി’യുടെ വേഷമിട്ട ചിത്രം നടി സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചത്. ഒക്ടോബർ 16 വരെ സിനിമാ ഷൂട്ടിങിനായി താൻ ലണ്ടനിൽ ഉണ്ടാകുമെന്നും ഗുരുതരമായ ഭീഷണിയാണ് ഉള്ളതെന്നും നുസ്രത്ത് ജഹാൻ ഹൈക്കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അടിയന്തര പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട അവർ ഭീഷണികൾ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹൈകമ്മീഷന്റെ സഹായം തേടിയെങ്കിലും അവർ പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടില്ല. 

'നിങ്ങളുടെ മരണസമയം അടുത്തു, വൈകില്ല' എന്നതടക്കമുള്ള ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളും അവർ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും ഭീഷണികളുണ്ടാകുന്നതായും നുസ്രത്ത് പറയുന്നു. ദുർഗാദേവിയായി വേഷമിട്ട്, ത്രിശ്ശൂലം കയ്യിൽ പിടിച്ച് നിൽക്കുന്ന ചിത്രമാണ് നുസ്രത് പങ്കുവച്ചിരുന്നത്.