jahnabi-image-845-440

17-ാം വയസിൽ വിവാഹിതയായി, ഭർത്താവിന്റെ ക്രൂരപീഡനങ്ങൾക്ക് ഇരയാകേണ്ടി വന്ന കഥ പറഞ്ഞ് ആസാം സ്വദേശി  ജാഹ്നബി ഗോസ്വാമി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജാഹ്‍നബി തന്റെ ജീവിതം പങ്കുവെച്ചത്. ‌

പത്താം ക്ലാസ് കഴിഞ്ഞ ഉടനെ ആയിരുന്നു ജാഹ്‍നബിയുടെ വിവാഹം. രോഗിയായിരുന്ന ഭർത്താവ് അസുഖ വിവരം അന്വേഷിക്കുമ്പോൾ ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ ജാഹ്നബി  അദ്ദേഹത്തിന്റെ ഗുളികകൾ കണ്ടു. അത് വിറ്റമിൻ ഗുളികകളാണെന്നായിരുന്നു പ്രതികരണം. ഒരു ആൺകുട്ടി ജനിക്കാൻ വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന് തന്റെ ആവശ്യമെന്നും ജാഹ്നബി പറയുന്നു. 

എന്നാൽ ഭര്‍ത്താവിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ജാഹ്നബിക്ക് ഒരു പെൺകുട്ടിയാണ് ജനിച്ചത്.  തനിക്ക് ഒരു ആൺകുട്ടിയാണ് വേണ്ടതെന്നു പറഞ്ഞ് ഭര്‍ത്താവ് ആശുപത്രിയിൽ വച്ചു ക്രൂരമായി മർദിച്ചു. മൂന്നു മാസത്തിനു ശേഷം ജാഹ്നബിയുടെ വീണ്ടും അസുഖബാധിതനായി. ഭർത്താവിന് എയ്ഡ്സ് ആണെന്ന് അന്ന് പരിശോധിച്ച ഡോക്ടർ എന്നോട് പറഞ്ഞു. നേരത്തെ തന്നെ എച്ച്ഐവിയുണ്ടായിരുന്നതായി അറിവുണ്ടായിരുന്നോ എന്ന് ജാഹ്നബി ചോദിച്ചപ്പോള്‍ അറിയാമായിരുന്നു എന്നായിരുന്നു മറുപടി. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു ആൺകുട്ടിയുണ്ടാകുന്നതിനായാണ് വിവാഹിതനായതെന്നും പറഞ്ഞു. 

ബിസിനസ് ട്രിപ്പുകളിൽ കൂടെയുറങ്ങിയ സ്ത്രീകളിൽ നിന്ന് ലഭിച്ചതായിരിക്കുമെന്ന് യാതൊരു ഭാവഭേദവുമില്ലാതെയാണ് ഭർത്താവ് പറഞ്ഞതെന്നും ജാഹ്നബി പറയുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ജാഹ്നബിക്കും മകൾക്കും എച്ച്ഐവി പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. 

''അവളെ ചേർത്തു പിടിച്ചു കരയുകയല്ലാതെ എനിക്കു മുന്നില്‍ വേറെ മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ എന്റെ വീട്ടിലേക്ക് തിരികെ പോയി. വീട്ടുകാർ എന്നെയും മകളെയും സ്വീകരിച്ചു. എന്നാൽ പിന്നീട് വീട്ടിലേക്ക് ആരും വരാതെയായി. കസ്തൂരിക്ക് ക്ഷയരോഗം ബാധിച്ചു. അവളെ പരിശോധിക്കാൻ പോലും ചില ഡോക്ടർമാർ തയാറായില്ല. രോഗം മൂർച്ഛിച്ച് മകൾ മരിച്ചു. ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ എന്റെ കുടുംബം കേസ് ഫയൽ ചെയ്തു. എന്നാൽ എനിക്ക് എല്ലാം മടുത്തു.  കുറെ നാളുകൾക്കു ശേഷം എന്റെ സ്കൂൾ പ്രിൻസിപ്പാളെ കണ്ടു. അദ്ദേഹമാണ് എന്നോട് പഠനം തുടരാൻ ആവശ്യപ്പെട്ടത്. എന്റെ അധ്യാപകരും പൂർണ പിന്തുണ നൽകി. സഹോദരി അവളുടെ സമ്പാദ്യം എന്റെ പഠനത്തിനായി അയച്ചു നൽകി സഹായിച്ചു. എംഎസ്ഡബ്ല്യൂ എടുത്തെങ്കിലും എച്ച്ഐവി ബാധിതയായതിനാൽ ജോലി നൽകാൻ കമ്പനികൾ തയ്യാറായില്ല. ഈ ഒറ്റക്കാരണത്താൽ ഒരു മാസം തന്നെ 14 തവണ വീടുകൾ മാറി താമസിക്കേണ്ട അവസ്ഥവരെയുണ്ടായി. എന്നാൽ ഈ സമയത്താണ് കോടതിയിലെ കേസിൽ വിധി വന്നത്. ഒന്നുകിൽ രണ്ടു കോടി രൂപ, അല്ലെങ്കിൽ ജോലി അതായിരുന്നു വിധി. ഒരു സംശയവുമില്ലാതെ ഞാൻ ജോലി തിരഞ്ഞെടുത്തു'', ജാഹ്നബി കുറിച്ചു. 

അസം സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലെ കൗൺസിലിങ് വിഭാഗത്തിലായിരുന്നു ജോലി. എച്ച്ഐവി രോഗം ബാധിച്ച് ജീവിതം ഇരുട്ടിലായ പലർക്കും വെളിച്ചം നൽകാന്‍ ജാഹ്നബിക്കു സാധിച്ചു. അസം നെറ്റ്‌വർക്ക് ഓഫ് പോസിറ്റിവ് പ്യൂപ്പിൾസ് എന്ന സംഘടനയ്ക്ക് ഞാൻ രൂപം നൽകി. ഇതിലൂടെ നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസവും ചികിത്സയും ലഭ്യമാക്കുന്നുണ്ട്. 

''എല്ലാ വർഷവും എന്റെ മകളുടെ ജന്മദിനത്തിൽ ഞങ്ങൾ കേക്ക് മുറിക്കും. അവിടത്തെ കുട്ടികൾ എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. എന്നോട് എന്റെ കുടുംബം പറഞ്ഞതു തന്നെയാണ് എനിക്ക് അവരോടും പറയാനുള്ളത്. ‘നീ എച്ച് ഐവി ബാധിതയാണ്. പക്ഷേ, നിന്റെ ജീവിതം എങ്ങനെ നേരിടാം എന്നത് നിന്റെ തീരുമാനമാണ്’.– ജാഹ്നബി ഉറച്ച സ്വരത്തിൽ പറയുന്നു.