കേന്ദ്രീയ വിദ്യാലയത്തിന്‍റെ പ്രൗഡി പേരില്‍ മാത്രം പേറുകയാണ് കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം. സ്കൂളെന്ന് പറയുമ്പോള്‍ മനസില്‍ തെളിയുന്ന രൂപം കടുത്തുരുത്തിയില്‍ പ്രതീക്ഷിക്കേണ്ട. തകരഷീറ്റിട്ട സ്കൂള്‍ കെട്ടിടം തകര്‍ന്നുവീഴാറായ ഭിത്തികള്‍ മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര. ഹൈടെക് സ്കൂളുകള്‍ നാടെങ്ങും നിറയുന്ന കാലത്താണ് ഈ ദുരവസ്ഥ. ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള സ്കൂളില്‍ 560 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇടുങ്ങിയ മുറികളിലുള്ള ഇരുപ്പ് മൂലം മിക്ക കുട്ടികള്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്.
ഇതിനിടെ അസൗകര്യം പരിഗണിച്ച് ക്ലാസുകള്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചു. ഏത് നിമിഷവും നിലംപൊത്താവുന്ന രീതിയിലാണ് ഈകെട്ടിടവും ഇതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗതെത്തി.
HNLന്‍റെ വെറുതെ കിടക്കുന്ന 800 ഏക്കറോളം വരുന്ന സ്ഥലത്തിന്‍റെ ഒരുഭാഗം ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനകം സ്കൂള്‍ തുടങ്ങാനാകും. സര്‍ക്കാര്‍ ഇടപ്പെട്ട് ഇതിന് അവസരമൊരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. സ്വകാര്യ സ്കൂളുകളെ സഹായിക്കുന്നവരുടെ സമ്മർദ്ദമാണ് കേന്ദ്രീയ വിദ്യാലയത്തെ തകർക്കുന്നതെന്നാണ് പരാതി.