പാലക്കാട് തണ്ണിശ്ശേരിയിൽ എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പ്രധാനകാരണം ആംബുലൻസിന്റെ അമിത വേഗമെന്ന് വിലയിരുത്തൽ. അപകടസ്ഥലം റോഡ് സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ചു.
സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഡയറക്ടര്‍ നിജു അഴകേശൻ, ശിവദാസ് എന്നിവരാണ് പാലക്കാട്ട് വാഹനാപകടം നടന്ന തണ്ണിശ്ശേരിയിൽ പരിശോധന നടത്തിയത്. നാട്ടുകാർ, ദൃക്സാക്ഷികൾ, എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അപകടമുണ്ടാക്കിയ ആംബുലൻസും ലോറിയും സഞ്ചരിച്ച കൊടുവായൂർ പാലക്കാട് പാതയിലെ ചില വാഹന ഡ്രൈവർമാരെയും നേരിൽ കണ്ടു.
ആംബുലൻസിന്റെ അമിത വേഗതയാണ് ദുരന്തത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. അമിതവേഗത്തിലെത്തിയ ആംബുലന്‍സ്, ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിര്‍വശത്ത് നിന്ന് വരുകയായിരുന്ന മിനിലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. റോഡിന് വീതി കുറവും, നേരിയ വളവും ഉള്ള സ്ഥലമാണിത്.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നൽകും. അടൂര്‍ മുതല്‍ കഴക്കൂട്ടം വരെ നടപ്പിലാക്കിയ പ്രത്യേക റോഡ് സുരക്ഷാ പദ്ധതി സംസ്ഥാനത്തെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കും. സേഫ് കേരളപദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാ സ്ക്വാഡുകളുടെ പ്രവര്‍ത്തനം സജീവമാക്കുമെന്നും റോഡ് സുരക്ഷാ അതോറിറ്റി ഉദ്യോസ്ഥർ അറിയിച്ചു.