tribal

വയനാട് നൂൽപ്പുഴ കുമ്പ്രംകൊല്ലി കാട്ടുനായ്ക്ക കോളനിയിൽ ദുരിത ജീവിതം നയിച്ച് ആദിവാസി കുടുംബം. വീട് നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ ചോർന്നൊലിക്കുന്ന കൂരയിലാണ് അഞ്ചംഗ കുടുംബം കഴിയുന്നത്. വീട് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ കബളിപ്പിച്ചെന്നാണ് പരാതി.

കുമ്പ്രംകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ രവിയും ഭാര്യ സിന്ധുവും മൂന്ന് മക്കളും ഈ കൂരയിലാണ് അന്തിയുറങ്ങുന്നത്. മഴയത്ത് കുടിൽ ചോർന്നൊലിക്കും. ഭക്ഷണം പോലും വെക്കാൻ കഴിയാത്ത അവസ്ഥ.  രണ്ട് വർഷം മുൻപ് തുടങ്ങിയ വീടിന്റെ  പണി തീരാത്തതാണ് ഈ ദുരിതത്തിന് കാരണം. ചുമര് മാത്രം കെട്ടി കരാറുകാരൻ മുങ്ങിയെന്നാണ് പരാതി. വീട് നിർമ്മാണത്തിന് ലഭിച്ച ഫണ്ട് മുഴുവൻ കരാറുകാരൻ കൈക്കലാക്കിയെന്നാണ് ആരോപണം. പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കുടുംബം പറയുന്നു. വനത്തോട് ചേർന്ന കുരയ്ക്ക് സമീപം വന്യമൃഗ ശല്യവും രൂക്ഷമാണ്.