kalki

ദക്ഷിണേന്ത്യയില്‍ വന്‍ സ്വാധീനമുള്ള ആള്‍ദൈവം കല്‍ക്കിയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താന്‍ ആദായനികുതി വകുപ്പ് തീരുമാനം. തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും  ആശ്രമങ്ങളില്‍  നടന്ന റെയ്ഡില്‍ 600 കോടി രൂപയുടെ പണവും ആഭരണങ്ങളും പിടികൂടിയതിനെ തുടര്‍ന്നാണ് ആദായനികുതി  വകുപ്പിന്റെ തീരുമാനം. ചോദ്യം ചെയ്യലിനുശേഷം കള്ളപണ നിരോധന നിയമപ്രകാരം കേസെടുക്കുമെന്നാണ് സൂചന.   

ആറു ദിവസം നീണ്ടുനിന്ന റെയ്ഡുകളില്‍ ലഭിച്ച രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ആള്‍ദൈവത്തെ വിളിച്ചുവരുത്താന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്. റെയ്ഡില്‍ 600 കോടി രൂപ മൂല്യമുള്ള നോട്ടുകളും സ്വര്‍ണാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപങ്ങളുടെ രേഖകളും കണ്ടെടുത്തു. ഇതിനെ തുടര്‍ന്നാണ് തമിഴ്നാട് ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണതലത്തില്‍ വന്‍ സ്വാധീനമുള്ള ആള്‍ദൈവത്തെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. ചോദ്യം ചെയ്തതിനുശേഷം കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തേക്കും. നികുതിവെട്ടിപ്പിനു കുപ്രസിദ്ധമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അതിനിടെ താന്‍ ഒളിവില്‍പോയിട്ടില്ലെന്ന വാദവുമായി കല്‍ക്കി രംഗത്തെത്തി.

കല്‍ക്കിയുടെ മകന്‍ കൃഷ്ണയെയും ഭാര്യ പ്രീതയയെും കഴിഞ്ഞ ദിവസം  മണിക്കൂറുകള്‍ ആദായ നികുതി വകുപ്പ്  ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.