കൗതുകങ്ങളും അദ്ഭുതങ്ങളും നിറയെ ഒളിഞ്ഞിരിക്കുന്ന കടലിന്റെ ആഴങ്ങളെ കുറിച്ച് ഒട്ടേറെ വിഡിയോകൾ ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ ആഴക്കടലിലെ മരുഭൂമി പോലുള്ള മേഖലകളില്‍ ജീവിക്കുന്ന ജീവികളെ കുറിച്ചുള്ള അപൂർവ ദൃശ്യമാണ് റോബോട്ടിനെ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനിടെ ഗവേഷകര്‍ക്കു ലഭിച്ചത്. കടലിലിനടിയില്‍ ഏതാണ്ട് 450 മീറ്റര്‍ ആഴത്തിലാണ് ഇൗ വിചിത്ര സംഭവം.
സൗത്ത് കാരലൈനയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ആഴക്കടല്‍ പര്യവേക്ഷണത്തിലായിരുന്നു ഗവേഷക സംഘം. കടലിനടയില്‍ ചത്തടിഞ്ഞ സ്വോര്‍ഡ് ഫിഷ് ഇനത്തില്‍ പെട്ട മത്സ്യത്തെ ഭക്ഷണമാക്കാന്‍ ഈ മേഖലയിലെ ജീവികള്‍ കൂട്ടത്തോടെയെത്തുന്ന ദൃശ്യങ്ങളാണ് റോബോട്ടിന്‍റെ ക്യാമറയില്‍ പതിഞ്ഞത്. രണ്ടര മീറ്ററില്‍ അധികം നീളമുള്ള സ്വോര്‍ഡ് ഫിഷിന്‍റെ ശരീരത്തിന്റെ മേലുള്ള നിയന്ത്രണം മറ്റ് ജീവികളെ തുരത്തി കൊണ്ട് സ്രാവുകള്‍ ഏറ്റെടുക്കുന്നു. വൈകാതെ ഏതാണ്ട് 1 മീറ്റര്‍ വരെ നീളമുള്ള സ്രാവുകള്‍ കൂട്ടത്തോടെ സ്വോര്‍ഡ് ഫിഷിനെ കടിച്ച് കീറുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാനാകുക. ഇങ്ങനെ സ്രാവിന്‍ കൂട്ടം അപ്രതീക്ഷിതമായി കിട്ടിയ വിരുന്നില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് ഇരുട്ടിന്‍റെ മറവില്‍ നിന്ന് മറ്റൊരു ശത്രു പതിയെ എത്തിയത്.
റോബോട്ടിന്‍റെ ക്യമാറയുടെ പിന്നില്‍ പ്രത്യക്ഷപ്പെട്ട ഈ ശത്രു ഏതാനും നിമിഷത്തേക്ക് അതിന്‍റെ മുന്നില്‍ നിന്നും മറയുന്നുമുണ്ട്. പിന്നീട് മറവില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ഈ മത്സ്യത്തിന്‍റെ വായില്‍ നിന്ന് സ്രാവിന്‍റെ വാല്‍ മാത്രം പുറത്തേക്കു നീണ്ട് നില്‍ക്കുന്നതാണ് കാണാന്‍ കഴിയുക. അതായത് ഒരു സ്രാവിനെ മുഴുവനായും ഈ മത്സ്യം വിഴുങ്ങിയെന്ന് സാരം. സ്റ്റോണ്‍ ബാസ് അഥവാ ബാസ് ഗ്രൂപ്പേഴ്സ് ഇനത്തില്‍ പെട്ടതായിരുന്നു പതിയെ നീങ്ങുന്ന ഈ വേട്ടക്കാരന്‍ മത്സ്യം. സ്രാവിന്‍റെ അത്ര തന്നെയാണ് ശരീരത്തിന്‍റെ നീളമെങ്കിലും സ്രാവിന്‍റെ ഇരട്ടി ആകാരം ഈ മത്സ്യത്തിനുണ്ടായിരുന്നു.ഏതായാലും വലുപ്പത്തില്‍ കുഞ്ഞന്‍മാരാണെങ്കിലും കടലിലെ അപകടകാരികളായി കണക്കാക്കുന്നവയാണ് ഡോഗ് ഷാര്‍ക് എന്നറിയപ്പെടുന്ന ഈ കുഞ്ഞന്‍ സ്രാവുകള്‍. വിഡിയോ കാണാം.