‘മുകേഷിനു ഫോൺ ചെയ്തത് ഷാഫി പറമ്പിലിന്റെ കുടുംബക്കാരൻ ബാസിത്..തെളിവുകൾ പിന്നാലെ വരും..’ ഫോൺകോൾ വിവാദത്തിന് പിന്നാലെ മുകേഷ് എംഎൽഎയെ പിന്തുണച്ച് ഇടത് അനുകൂല പേജുകളും വ്യക്തികളും പ്രചരിച്ച ആരോപണങ്ങളിലൊന്നാണിത്. എന്നാൽ കുട്ടിയെ കണ്ടെത്തിയതോടെ മുകേഷ് ഉന്നയിച്ച ആരോപണങ്ങളും െപാളിഞ്ഞു. ഇതിന് പിന്നാലെ ഇന്നലെ ന്യായീകരിക്കാൻ പ്രചരിപ്പിച്ച ഇത്തരം ‘ക്യാപ്സൂളുകൾ’ ട്രോൾ പേജുകളിൽ നിറയുകയാണ്. ഫോണില്‍ വിളിച്ച വിദ്യാര്‍ഥി സിപിഎം കുടുംബത്തിലെ അംഗമാണെന്ന് വ്യക്തമായതോടെ മുകേഷ് ഉന്നയിച്ച ഗൂഢാലോചനാ വാദത്തിന് നിലനില്‍പ്പില്ലാതെയായി. കുട്ടിക്കെതിരെ പരാതിപ്പെടില്ലെന്ന് വ്യക്തമാക്കിയ മുകേഷ്, സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി.
ഇതിന് പിന്നാലെ സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർഥിയോട് രൂക്ഷമായി പ്രതികരിച്ച കൊല്ലം എംഎല്‍എ മുകേഷിനെതിരെ ജില്ലയിൽ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സത്യപ്രതിജ്ഞ ലംഘിച്ചെന്ന് ആരോപിച്ച് ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകൾക്ക് യൂത്ത് കോണ്‍ഗ്രസ് പരാതിയും നല്‍കി.
മുകേഷിന്റെ ആനന്ദവല്ലീശ്വരത്തെ ഒാഫിസിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി ചിന്നക്കട തപാല്‍ ഒാഫിസിനു മുന്നിലും എത്തി. എംഎല്‍എയുടെ കോലത്തില്‍ വടി കൊണ്ട് അടിച്ചും എംഎല്‍എയ്ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്ക് അയച്ചുകൊടുത്തുമായിരുന്നു പ്രതിഷേധം.