ഇക്കഴിഞ്ഞ തീങ്കളാഴ്ചയാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ ഉള്‍പ്പെട്ട സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. രണ്ട് മലയാളി വൈദികര്‍ ഉള്‍പ്പെട്ട സംഘത്തിനു നേരെയായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. മതപരിവർത്തനം ആരോപിച്ച് വിഎച്ച്പി, ബജ്റംഗ്ദൾ പ്രവർത്തകർ മർദിച്ചെന്നായിരുന്നു ആരോപണം.
ജബല്‍പൂരിലെ വിവിധ പള്ളികളിലേക്ക് തീര്‍ഥാടനത്തിനു പുറപ്പെട്ടതായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങുന്ന 52 അംഗ സംഘം. ഇവര്‍ സഞ്ചരിച്ച ബസ് ഒരുസംഘം ആളുകള്‍ തടഞ്ഞതറിഞ്ഞ് സഹായത്തിനെത്തിയതായിരുന്നു വൈദിക സംഘം. ജബൽപൂർ അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യൂറേറ്റർ ഫാ. ജോർജ് തോമസ് തുടങ്ങിയവരായിരുന്നു സഹായത്തിനെത്തിയത്. പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച്, പൊലീസ് നോക്കിനില്‍ക്കേയായിരുന്നു വിഎച്ച്പി, ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ മർദനം. സംഭവത്തില്‍ പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ പ്രതിഷേധം ശക്തമായി. എസ്പിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും മൊഴിയടുപ്പിനപ്പുറം ഒരു നടപടിയുമുണ്ടായില്ല. മതപരിവർത്തനം ആരോപിച്ച് മർദിക്കുന്നവരുടെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടും പൊലീസ് അനങ്ങിയില്ല.
മർദനമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതായതോടെ പ്രതിഷേധം കനത്തു. വിഷയം ലോക്സഭയിലുമെത്തി. വിവാദങ്ങള്‍ രാഷ്ട്രീയ പോരിലേക്കും കടന്നു.