ഫോട്ടോ: എഎഫ്പി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിക്കോളാസ് പുരാന്റെ ബാറ്റിങ് മികവില്‍ ജയിച്ചുകയറി വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയ 175 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 13 പന്ത് ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസ് മറികടന്നു. 26 പന്തില്‍ നിന്നാണ് നിക്കോളാസ് പുരാന്‍ 65 റണ്‍സ് അടിച്ചെടുത്തത്. 

രണ്ട് ഫോറും ഏഴ് സിക്സും പറത്തി 250 എന്ന സ്ട്രൈക്ക്റേറ്റിലായിരുന്നു നിക്കോളാസ് പുരാന്റെ ബാറ്റിങ്. ഓപ്പണിങ്ങില്‍ അതാനാസെയും ഷായ് ഹോപ്പും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 30 പന്തില്‍ നിന്നാണ് അതനാസ് 40 റണ്‍സ് കണ്ടെത്തിയത്. ഷായ് ഹോപ്പ് 36 പന്തില്‍ നിന്ന് 51 റണ്‍സ് നേടി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 42-5 എന്ന നിലയില്‍ തകര്‍ന്നിരുന്നു. സ്റ്റബ്സിന്റെ ഇന്നിങ്സ് ആണ് പൊരുതാവുന്ന സ്കോറിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത്. 42 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും പറത്തി 76 റണ്‍സ് ആണ് സ്റ്റബ്സ് കണ്ടെത്തിയത്. പാട്രിക് ക്രൂഗര്‍ 32 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 44 റണ്‍സ് കണ്ടെത്തി.

ENGLISH SUMMARY:

West Indies won the first match of the Twenty20 series against South Africa with the batting excellence of Nicholas Pooran