മുഹമ്മദ് മഷിയെന്ന ഉപ്പയുടേയും ഐറയെന്ന മകളുടേയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  ഏറെക്കാലത്തെ ഇടവേളക്കു ശേഷം കണ്ടുമുട്ടിയതാണ് ഈ ഉപ്പയും മകളും. കൈപിടിച്ച് ഒപ്പം നടന്നും, കരവലയത്തില്‍ അടക്കിപ്പിടിച്ച് വാത്സല്യം ചൊരിഞ്ഞും, ഇടയ്ക്ക് അച്ഛന്‍–മകള്‍ ബന്ധത്തിന്റെ വൈകാരികതയുടെ  ആഴങ്ങളിലേക്ക് നോക്കിയും ഇരുവരും  അങ്ങനെ കുറച്ചുനേരം. ഐറയ്ക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കുകയാണ് മുഹമ്മദ് ഷമി. അന്ന് ഒപ്പമുണ്ടായിരുന്നപ്പോള്‍ കണ്ട കുഞ്ഞുകാലുകളല്ല, അല്‍പം കൂടി മുതിര്‍ന്ന കുട്ടിയായി മാറിയ ഐറയ്ക്ക് പുതിയ ഷൂസും,പുത്തനുടുപ്പും വാങ്ങിനല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം . 

 മുൻ ഭാര്യ ഹസിൻ ജഹാനിൽ പിറന്ന മകൾ ഐറയുമായി ദീർഘകാലത്തിനു ശേഷമാണ് മുഹമ്മദ് ഷമി കണ്ടുമുട്ടിയത്. ഇരുവരും വിവാഹബന്ധം പിരിഞ്ഞശേഷം ഐറ അമ്മ ഹസിൻ ജഹാനൊപ്പമാണ് താമസിക്കുന്നത് . ഇതിനിടെയാണ് ഷമിയും ഐറയും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയത്. 

ഏറെക്കാലത്തിനു ശേഷം എന്റെ മകളെ കണ്ടപ്പോള്‍ സമയം നിശ്ചലമായ പോലെ തോന്നി, വാക്കുകള്‍ക്കുമപ്പുറത്താണ് നിന്നോടുള്ള സ്നേഹം, എന്ന് കുറിച്ചുകൊണ്ടാണ് മുഹമ്മദ് ഷമി മകള്‍ക്കൊപ്പമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്റെ കുഞ്ഞു രാജകുമാരി, അപൂര്‍വനിമിഷം എന്നിങ്ങനെയെല്ലാം ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട് വിഡിയോക്ക്. 

2012 ഐപിഎല്‍ കാലത്താണ് മുഹമ്മദ് ഷമി ഐറയുടെ അമ്മ ഹസിന്‍ ജഹാനെ കണ്ടുമുട്ടിയത്.  2014ജൂണില്‍ ഇരുവരും വിവാഹിതരായി. ഷമിയേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ഹസിനുമായി പിന്നീട് വേര്‍പിരിഞ്ഞു. ഹസിന്‍ ജഹാന് മുന്‍ വിവാഹത്തില്‍ വേറെയും മക്കളുണ്ട്. ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച്  2018 മാർച്ച് ഏഴിനു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. പരാതിയെത്തുടര്‍ന്ന് താരത്തിനെതിരെ കേസുമെടുത്തു. . ഗാർഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിക്കെതിരെ കേസെടുത്തത്. വിവാഹമോചനത്തിനു ശേഷവും ഷമിക്കെതിരെ പല ഘട്ടങ്ങളിലും ഹസിന്‍ ജഹാന്‍ വിമര്‍ശനമുയര്‍ത്താറുണ്ട്. 

The footage of father Muhammad Shami and daughter Aira is now viral on social media:

The footage of father Muhammad Shami and daughter Aira is now viral on social media. This father and daughter met after a long gap.