സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാം ജയം പ്രതീക്ഷിച്ചിറങ്ങിയ കാലിക്കറ്റ് എഫ്‌സിയെ സമനിലയിൽ തളച്ച് ഫോഴ്‌സ കൊച്ചി. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഘട്ട മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
നിറഞ്ഞ ഗ്യാലറിക്ക് മുമ്പിലായിരുന്നു ആവേശകരമായ മത്സരം നടന്നത് ആദ്യ വിജയത്തിനായി കൊച്ചി മത്സരത്തിന്റെ അവസാനം നിമിഷം വരെ പൊരുതിയെങ്കിലും കാലിക്കറ്റ് എഫ്സി തോൽവി വഴങ്ങാതെ പ്രതിരോധിച്ചു നിന്നു. 42–ാം മിനിറ്റിൽ ഗനി അഹമ്മദ് നിഗം കാലിക്കറ്റിനെ മുന്നിലെത്തിച്ചപ്പോൾ, 75–ാം മിനിറ്റിൽ ഗുബോ സെഫേലോ സിയാൻഡെയിലൂടെ ഫോഴ്സ കൊച്ചി ഗോൾ മടക്കി.
ആദ്യ പകുതിയുടെ തുടക്കത്തിൽ ഫോഴ്സ കൊച്ചിക്കായിരുന്നു ആക്രമണത്തിൽ മുൻതൂക്കമെങ്കിലും വൈകാതെതന്നെ ഹോം ഗ്രൗണ്ടിൽ കാലിക്കറ്റ് മത്സരത്തിൽ തിരിച്ചെത്തി. വിജയം പ്രതീക്ഷിച്ചിരുന്നതായി കാലിക്കറ്റ് എഫ്സി താരം ഗനി അഹമ്മദ് നിഗം മനോരമ ന്യൂസിനോട് പറഞ്ഞു. സിയാൻഡെയാണു കളിയിലെ താരം.