indpakbowl

ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ വിചിത്ര ആരോപണവുമായി പാകിസ്ഥാന്‍ മുൻ താരം ഹസന്‍ റാസ. ഇന്ത്യയ്ക്ക് മാത്രമായി പ്രത്യേക പന്തുകളാണ് നല്‍കുന്നതെന്നാണ് ഹസന്‍ റാസയുടെ ആരോപണം.

വിക്കറ്റെടുത്ത് കരുത്തുകാട്ടുന്ന ഇന്ത്യന്‍ പേസ് ത്രയത്തിന് വലിയ അഭിനന്ദനമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിക്കുന്നത്. അതിനിടയിലാണ് പാക്കിസ്ഥാന്‍ മുന്‍ താരത്തിന്റെ വേറിട്ട സ്വരം. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അധിക ആനുകൂല്യം കിട്ടുന്ന രീതിയിലുള്ള പ്രത്യേക പന്തുകള്‍ ഐസിസിയും ബിസിസിഐയും നല്‍കിയിട്ടുണ്ടെന്നാണ് പാകിസ്ഥാന്‍ മുൻ താരം ഹസന്‍ റാസയുടെ ആരോപണം. പാക് ടെലിവിഷന്‍ ചാനലായ എബിഎന്‍ ന്യൂസിലെ  ചര്‍ച്ചയിലായിരുന്നു റാസയുടെ പരാമര്‍ശം.

മത്സരഫലങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാന്‍ എന്തെങ്കിലും കള്ളക്കളി നടത്തുന്നുണ്ടോ എന്ന ടെലിവിഷന്‍ അവതാരകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഹസന്‍ റാസ വിചിത്രമായ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ മാത്രം എങ്ങനെയാണ് ഇത്രയും സ്വിംഗും സീമും ലഭിക്കുന്നതെന്ന അവതാരകന്‍റെ ചോദ്യത്തിന് ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പന്ത് പരിശോധിക്കണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ഹസന്‍ റാസ പറഞ്ഞു.ഇന്ത്യ ബൗള്‍ ചെയ്യാനിറങ്ങുമ്പോള്‍ പന്ത് മാറുന്നുണ്ട്, ഇത് അന്വേഷിക്കണമെന്നും റാസ. ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഏഴ് കളികളില്‍ 15 വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി മൂന്ന് കളികളില്‍ 14 വിക്കറ്റും മുഹമ്മദ് സിറാജ് ഏഴ് കളികളില്‍ 9 വിക്കറ്റും നേടിയിരുന്നു.